ചങ്ങനാശ്ശേരി: കേരളം ഗുണ്ടാസംഘങ്ങളുടെയും ആധോലോക നേതാക്കളുടെയും പിടിയിൽ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി നമ്മുടെ വീഥികൾ ചോരപ്പുഴകളായി മാറുകയാണ്. നിസാര പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ സംഘടനങ്ങളിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും എത്തുന്നു.
മഞ്ചേരി നഗരസഭാംഗം അബ്ദുൾ ജലീൽ വാഹന പാർക്കിംഗിനെക്കുറിച്ചുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ടതു ബുധനാഴ്ചയാണ്. തിരുവനന്തപുരം ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാര്‍ക്കിങ്ങിലുണ്ടായ തര്‍ക്കത്തെ തുടർന്ന് സുമേഷ് കൊല്ലപ്പെട്ടത് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്ക്.
ഇന്നലെ അർദ്ധരാത്രി ബാർ ഹോട്ടലിനു മുന്നിൽ നടന്ന സംഘർഷത്തിൽ കറുകച്ചാലിൽ ജിനു വർഗീസ് കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് ഞാലിയാകുഴിയിലെ ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ ജിനു വർഗീസ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷ്യനാണ് മരിച്ച കുഴിയാത്ത് ജിനു വർഗീസ് (40). രാത്രി 11 മണിയോടെയാണ് ബാറിനു മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിനിടയിൽ ജിനുവിന് തലയ്ക്കടിയേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ ഏറ്റുമുട്ടുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീണു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലിൻസി.
മക്കൾ: ജയ്ഡൻ, ജിയോൻ.