IndiaNEWS

രാജ്യതാല്‍പര്യത്തിന് പ്രാധാന്യം; റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡോയില്‍ വാങ്ങുന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഗോള തലത്തില്‍ വില ഉയര്‍ന്നിരിക്കെ യുദ്ധത്തിന് മുന്‍പത്തെ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം അംഗീകരിക്കുകയാണ് ഇന്ത്യ. നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയെന്നും ധനമന്ത്രി അറിയിച്ചു. രാജ്യതാല്‍പര്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചു. ഇപ്പോള്‍ വാങ്ങിയത് മൂന്ന്, നാല് ദിവസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ താല്‍പര്യം മാത്രമേ താന്‍ ഇപ്പോള്‍ കണക്കിലെടുക്കുന്നുള്ളുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷക്കാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുമെങ്കില്‍ അത് വാങ്ങുന്നത് എന്തിന് ഒഴിവാക്കണം. എന്റെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അത് ആവശ്യമാണ്. അതിനാല്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതിനോടകം തന്നെ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി തുടങ്ങിയെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

ബാരലിന് 35 ഡോളര്‍ വരെ കുറച്ച് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിര്‍ദ്ദേശവും റഷ്യ ഇന്ത്യക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധ നീക്കത്തെ തുടര്‍ന്ന് യൂറോപ്പിലേയ്ക്കും അമേരിക്കയിലേക്കും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണം തടസപ്പെട്ടിട്ടുണ്ട്.

ഇതോടെ റഷ്യയില്‍ ക്രൂഡ് ഓയില്‍ കെട്ടിക്കിടക്കുന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിനുള്ള വില വര്‍ധന കൂടി കണക്കിലെടുത്ത്, തങ്ങളെ തീര്‍ത്തും എതിര്‍ക്കാത്ത ഏഷ്യന്‍ രാജ്യങ്ങളിലടക്കം ഇത് വിറ്റഴിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യ ക്രൂഡ് ഓയിലിന് ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇത് വില്‍ക്കുന്നത് എന്നിരിക്കെ, വില കുറച്ച് വില്‍ക്കുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് റഷ്യ കണക്ക് കൂട്ടുന്നു.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് രംഗത്തെത്തിയിരുന്നു. യുഎസ് കൊമേഴ്സ് സെക്രട്ടറി ഇന്ത്യയുടെ നടപടി ദുഃഖകരമാണെന്നും പ്രതികരിച്ചിരുന്നു. അതേസമയം നിലവില്‍ റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതിക്ക് യുഎസ് ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

 

Back to top button
error: