KeralaNEWS

സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം; പിതാവിന്റെ കര്‍മ്മങ്ങള്‍ നടത്താന്‍ പോലും അനുവദിക്കാതെ യുവാവിന് ഭ്രഷ്ട്

കാഞ്ഞങ്ങാട്: പിതാവ് മരിച്ചപ്പോള്‍ കര്‍മ്മം നടത്താന്‍ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റിയുടെ വിലക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതാണ്, ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണം. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. എന്നാല്‍ മരണാനന്തര കര്‍മ്മം നടത്തേണ്ട ഏക മകന്‍ പ്രിയേഷിനെ അതിന് അനുവദിച്ചില്ലെന്നാണ് പരാതി.

സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചതാണ് ഭ്രഷ്ടിന് കാരണം. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രിയേഷ് പിതാവിന്റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു.

പ്രിയേഷിന് ഭ്രഷ്ട് കല്‍പ്പിച്ചതോടെ ബാലന്റെ സഹോദര പുത്രന്‍ അജീഷാണ് കര്‍മ്മങ്ങള്‍ ചെയ്തത്. എന്നാല്‍ പൂര്‍വികന്മാരുടെ ചര്യയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സ്ഥാനികന്മാര്‍ വിശദീകരിക്കുന്നത്. സംഭവത്തേക്കുറിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രിയേഷ്.

Back to top button
error: