Kerala

സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു; പണിമുടക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ‘പണി’കിട്ടും

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം. ജീവനക്കാര്‍ ജോലിക്കെത്താന്‍ വകുപ്പ് മേധാവിമാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു.

Back to top button
error: