India

ഈ പൂവ് തന്നിട്ട് എന്തു കാര്യം; എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്ക്; കേന്ദ്രത്തിനെതിരേ ബിഹാറി വിദ്യാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സമയോജിത ഇടപെടല്‍ നടത്താതെ തിരിച്ചെത്തുമ്പോള്‍ പൂവ് നല്‍കി സ്വീകരിച്ചിട്ട് എന്താണ് കാര്യമെന്ന് ബീഹാറില്‍ നിന്നുള്ള ദിവ്യാംശു സിങ് ചോദിച്ചു. ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍ നിന്നും വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.

അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയപ്പോഴാണ് എന്തെങ്കിലും സഹായം ലഭിച്ചതെന്ന് ദിവ്യംശു പറഞ്ഞു. അതിനു മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. കൃത്യ സമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നും ദിവ്യാംശു പറഞ്ഞു

യുക്രൈന്‍ വിടാന്‍ ആദ്യം പൗരന്മാരോട് ആവശ്യപ്പെട്ടത് അമേരിക്കയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയും? അതുകൊണ്ട് ഇപ്പോള്‍ ഈ പൂവ് സ്വീകരിക്കുന്നതിന്റെ അര്‍ത്ഥമെന്താമെന്നും ദിവ്യാംശു ചോദിച്ചു.

അതേസമയം തങ്ങളെ രക്ഷിക്കാന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നില്ല. മൈനസ് ഡിഗ്രി താപനിലയില്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. പഴകി മോശമായ ഭക്ഷണം കഴിക്കേണ്ടിവരുന്നുണ്ടെന്നും മെഹ്താബ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തോളമായി മെഹ്താബ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സുമിയില്‍ കുടുങ്ങിയിരിക്കുകയാണ്.

മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് കരയുകയാണ്. ഞങ്ങള്‍ സുമിയില്‍ പെട്ടുപോയി. യുക്രൈന്റെ കിഴക്കന്‍ ഭാഗത്താണ് ഞങ്ങള്‍. ഏഴ് ദിവസമായി ഇങ്ങനെ കഴിയുന്നു. ആരും സഹായത്തിനില്ല. നവീന്‍ മരിക്കുകയില്ലായിരുന്നു. അതിനു ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ആരംഭിച്ചത്. ഞങ്ങള്‍ മരിച്ചതിനു ശേഷമെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ? മെഹ്താബ് ചോദിച്ചു.

ഏകദേശം 800 വിദ്യാര്‍ത്ഥികളാണ് സുമിയില്‍ കുടുങ്ങി കിടക്കുന്നതെന്ന് മെഹ്താബ് പറഞ്ഞു. അതില്‍ ഒരാളെപ്പോലും രക്ഷപെടുത്തിയിട്ടില്ലെന്നും എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മെഹ്താബ് വ്യക്തമാക്കി. ഏഴ് ദിവസമായി ഞങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. എംബസിയില്‍ വിളിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ രക്ഷിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

 

Back to top button
error: