IndiaNEWS

മുല്ലപ്പെരിയാര്‍ കേസില്‍ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ കേസില്‍ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ജല നിരപ്പ് പരമാവധി 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം എന്നാണ് ആവശ്യം. വിധി സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറില്‍ ഉള്ളത്. പരിസ്ഥിതിയില്‍ ഇക്കാലഘട്ടത്തില്‍ എത്ര അറ്റകുറ്റപ്പണി നടത്തിയാലും ബലപ്പെടുത്തിയാലും സുരക്ഷിതമാകില്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നത് ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ ദശലക്ഷണക്കണക്കിന് ജനങ്ങളെ ബാധിക്കും.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന രീതിയിലുള്ള പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും കേരളം എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.

 

Back to top button
error: