തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ. യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തണം. കണ്സെഷന് ബിപി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആക്കണം. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കണം; ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.
സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കാനും, ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാനുമാണ് ശിപാര്‍ശ. നിലവില്‍ ഇത് 70 പൈസയാണ്.
റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും, ബിപിഎല്ലുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും മിനിമം ചാര്‍ജ് 5 രൂപ ആക്കണം എന്നുമാണ് സര്‍ക്കാർ നയം.
അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനം എടുക്കും.
രാത്രി യാത്ര നിരക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്നു കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. രാത്രി എട്ടുമുതല്‍ പുലര്‍ച്ച അഞ്ചുവരെ 40 ശതമാനം വര്‍ധന ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ.
പരീക്ഷണ സമയത്തെ വിലയിരുത്തലുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാത്രി യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വിസ് നഷ്ടമാണെന്ന് ബസുടമകള്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. സ്വകാര്യ ബസുടമകളുടെ കാര്യമാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും രാത്രി യാത്രാനിരക്ക് വര്‍ധിച്ചാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുക കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ക്കാണ്. സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ കൂടുതലും ഓപറേറ്റ് ചെയ്യുന്നത് രാത്രിയിലാണ്. ശിപാര്‍ശ നടപ്പായാല്‍ കെ.എസ്.ആര്.സിയുടെ രാത്രികാല സര്‍വിസുകളില്‍ യാത്രാ ചെലവേറും.
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതില്‍ നിലവില്‍ പ്രായപരിധിയില്ല. ഐ.ഡി കാര്‍ഡ് കാണിക്കുന്നവര്‍ക്ക് കണ്‍സെഷന്‍ ലഭിക്കും. ഇതിന് മാറ്റം വരുത്തി പരാമവധി 17 വയസ് വരെയുള്ളവര്‍ക്ക് ഇളവ് നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.