NEWS

കാട്ടാനയുടെ കാൽക്കീഴിൽ നിന്ന് ആന്റണി റിച്ചാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഓട്ടോ ചവിട്ടി തവിടുപൊടിയാക്കി

ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ കാട്ടാന കുത്തിമലര്‍ത്തി. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തിപിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ആന്റണി തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി രക്ഷപെട്ടു

മൂന്നാർ: കാട്ടാന കുത്തിമലര്‍ത്തിയ ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മൂന്നാര്‍-സൈലന്റ്‌വാലി റോഡില്‍ ഇന്നലെ (തിങ്കൾ) രാത്രി പത്ത് മണിയോടെയാണ് സംഭവം. സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ ഓറ്റയാന കുത്തിമലര്‍ത്തിയത്. കുറ്റിയാര്‍വാലില്‍ നിന്നും കാടിയിറങ്ങിയ കാട്ടാനയാണ് ഓട്ടോയെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തി പിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി യുവാവ് രക്ഷപെട്ടു. ശരീരത്താകമാനം പരിക്കേറ്റ റിച്ചാര്‍ഡിനെ നാട്ടുകാരാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

കുറ്റിയാര്‍വാലിയില്‍ സ്ഥിര താമസക്കാരനായ ആൻ്റണി റിച്ചാര്‍ഡ് സവാരി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുകയായിരുന്നു. റോഡിലൂടെ കാട്ടാന നടന്നുവരുന്നതു കണ്ട് വാഹനങ്ങള്‍ ഓരോന്നായി നിര്‍ത്തിയിരുന്നു. രണ്ടാമതായാണ് ആൻ്റണി റിച്ചാര്‍ഡിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിരുന്നത്. ആദ്യ വാഹനം ഹോണ്‍ മുഴക്കി കടന്നുപോകുന്നത് കണ്ട് തൊട്ടുപിന്നാലെ പോകാന്‍ ആൻ്റണി റിച്ചാര്‍ഡ് ശ്രമിച്ചതോടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണിത്തില്‍ ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. സംഭവം മൂന്നാര്‍ വനപാലകരെ അറിയിച്ചെങ്കിലും അപകടത്തില്‍പ്പെട്ട ഡ്രൈവറെ കാണാന്‍ ഉച്ചയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കി.

Back to top button
error: