മദ്യപിച്ച് വാഹനമോടിച്ചാൽ നടപടിയെടുക്കാമെന്നല്ലാതെ കാശ് കൊടുത്ത് വാങ്ങിയ മദ്യം ഒഴുക്കിക്കളയാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? ഇനി അനുവദനീയമായ എണ്ണത്തിൽ കൂടുതൽ മദ്യക്കുപ്പികൾ ഉണ്ടെങ്കിൽ തൊണ്ടിയോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയല്ലേ വേണ്ടത്..?
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനാണ് (68) പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഇന്നലെ മോശം അനുഭവമുണ്ടായത്.
സംഭവത്തിൽ റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് പോലീസിന്റെ ഗുരുതരമായ പിഴവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു.ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്നും പോലീസിന്റെ നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.