NEWS

ഓണക്കൂർ, സ്നേഹത്തിന്റെ ‘ഉൾക്കടൽ’

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ജോർജ് ഓണക്കൂറിന് ജോൺ ബ്രിട്ടാസ് എം.പിയുടെ അഭിനന്ദനങ്ങൾ

‘ഉൾക്കടലി’നൊപ്പമാണ് ജോർജ് ഓണക്കൂർ സാർ എന്റെ മനസിൽ ആദ്യം പതിഞ്ഞത്. ‘ഉൾക്കടൽ’ എന്ന നോവലും പിന്നീട് വന്ന ചലച്ചിത്രവും പുതിയ അനുഭവമായിരുന്നു എല്ലാവർക്കും. ക്യാംപസ് ചിത്രങ്ങളുടെ തുടക്കം തന്നെ ‘ഉൾക്കടലി’ൽ നിന്നായിരുന്നു. ‘ഉൾക്കടൽ’ ആണ് ഓണക്കൂർ സാറിന്റെ മറ്റ് കൃതികൾ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഉന്മേഷവും പ്രസരിപ്പുമാണ് ഓണക്കൂർ സാറിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് മറ്റുള്ളവരിലേക്ക് പകരുക കൂടി ചെയ്യും. തിരുവനന്തപുരത്ത് താമസമായ ശേഷം അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനായി. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന, അപരന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരാൻ കഴിയുന്ന മനുഷ്യൻ. സ്നേഹത്തിന്റെ ‘ഉൾക്കടൽ’… തലമുറകളുടെ വ്യത്യാസമില്ലാതെ ഏവരെയും ആശ്ലേഷിക്കുന്ന വ്യക്തിത്വം.
സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന ഗുരുസ്ഥാനീയനായ വ്യക്തിയാണ് ഓണക്കൂർസാർ എനിക്ക്.

ഓണക്കൂർ എന്ന ഗ്രാമത്തിലെ ഒരു കുട്ടിയിൽ നിന്നും ഇന്നത്തെ ഡോ.ജോർജ് ഓണക്കൂർ എന്ന വ്യക്തിയിലേക്കുള്ള ദൂരമാണ് പുരസ്കാരത്തിനർഹമായ സാറിന്റെ ആത്മകഥ ‘ഹൃദയരാഗങ്ങൾ’. 2021 ലെ സന്തോഷങ്ങളുടെയും അംഗീകാരങ്ങളുടെയും കണക്കിൽ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണിത്. സാറിന് അഭിനന്ദനങ്ങൾ അറിയിക്കട്ടെ… സാറിനൊപ്പം ബാലസാഹിത്യ പുരസ്‌കാരം നേടിയ രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം നേടിയ മോബിൻ മോഹനും അഭിനന്ദനങ്ങൾ

Back to top button
error: