KeralaNEWS

ആദ്യം ശാരീരിക ബന്ധം, പിന്നെ പണം തട്ടൽ; തൃശ്ശൂരിൽ യുവതി അറസ്റ്റിൽ

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ  തൃശൂർ ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
 പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് ഇരുവരും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ, തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസിനെ വിളിപ്പിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞ് സിന്ധു   യുവാവ് അണിഞ്ഞിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും ഊരി വാങ്ങുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം ആഴ്ചകൾ കഴിഞ്ഞ് ഊരിവാങ്ങിയ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ സിന്ധു ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വച്ച് യുവാവിനെ നഗ്നനാക്കിയശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്നതും അക്കൌണ്ടിലുള്ളതുമായ 1,75000 രൂപയാണ് സിന്ധു ഇങ്ങനെ തട്ടിയെടുത്തത്. അതിനുശേഷവും ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സിന്ധു ഭീഷണിപ്പെടുത്തി.
ഇതോടെയാണ് യുവാവ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെങ്കിലും പൊലീസിന് യുവതിയെ പിടികൂടാനായില്ല. ഇതോടെ തന്ത്രപരമായി, പണം നൽകാമെന്ന് യുവാവിനെകൊണ്ട് വിളിപ്പിക്കുകയും, തൃശൂരിലെത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Back to top button
error: