KeralaNEWS

നിരപരാധികളെ പോലീസ് ഉപദ്രവിക്കുന്നു: കിറ്റെക്സ് ഉടമ സാബു എം.ജേക്കബ്

കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കി കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
12 ലൈൻ ക്വാർട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും.
12 ക്വാർട്ടേഴ്സുകളിൽ മൂന്നെണ്ണത്തിൽനിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽനിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാർട്ടേഴ്സിലുള്ളവർ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂർ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പോലീസിന് മനസിലായത്?

കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാൽ പോലും പോലീസിനെ അറിയിക്കും.

 

കഴിഞ്ഞസംഭവത്തിൽ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും എല്ലാ സഹകരണവും ചെയ്തു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ. ബാക്കി 151 പേരും നിരപരാധികളാണ്. എവിടെനിന്നാണ് 151 പേരെ പ്രതികളാക്കിയത്? ജനങ്ങളെ കബളിപ്പിക്കാൻ പോലീസ് എല്ലാവരെയും പ്രതികളാക്കുകയാരുന്നെന്നും സാബു എം.ജേക്കബ് ആരോപിച്ചു.

Back to top button
error: