NEWS

നോട്ട് കെട്ടുകള്‍ എണ്ണി തീര്‍ത്തു, പീയൂഷ് ജെയ്ൻ അറസ്റ്റിൽ; പിടിച്ചെടുത്തത് 257 കോടി കള്ളപ്പണം

കെട്ടുകഥയെക്കാൾ അവിശ്വസിനീയമാരുന്നു ആ ദൃശ്യം. ഉദ്യോഗസ്ഥർ നിലത്തിരുന്ന് നോട്ടുകൾ എണ്ണുന്നു. അവർക്കു ചുറ്റും നോട്ടുകെട്ടുകളുടെ കൂമ്പാരം. നോട്ടെണ്ണൽ യന്ത്രവും ചിത്രത്തിലുണ്ട്. സുഗന്ധ വ്യാപാരി പീയൂഷ് ജെയിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് കണക്കിൽ പെടാത്തത് 257 കോടി രൂപ

കാൻപൂർ: ഉത്തര്‍പ്രദേശിലെ സുഗന്ധ വ്യാപാരി പീയൂഷ് ജെയിന്റെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 257 കോടി.
നോട്ട് കെട്ടുകള്‍ക്ക് മുകളിലിരുന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം എണ്ണുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രണ്ട് ദിവസത്തിലേറെ നീണ്ടുനിന്ന റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. പീയൂഷ് ജെയിനിന്റേയും ഇയാളുമായി ബന്ധപ്പെട്ട രണ്ട് പങ്കാളികളുടേയും 11 ഇടങ്ങളില്‍ റെയ്ഡ് നടന്നു. ഡയറക്ടറേറ്റ് ഓഫ് ജി എസ് ടി ഇന്റലിജന്‍സ് ആണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം പീയൂഷ് ജെയിന്‍, ഷെല്‍ എന്ന കമ്പനി വഴി വെളുപ്പിച്ചതായും കണ്ടെത്തി.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിൻ്റെ (സി.ബി.ഐ.സി) ചരിത്രത്തിലെ ഏറ്റവും വലിയ വീണ്ടെടുപ്പാണ് ഇതെന്ന് ചെയർമാൻ വിവേക് ജോറി അറിയിച്ചു.
സിബിഐസിയും ആദായ നികുതി വകുപ്പും ജിഎസ്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ജെയ്‌നിന്റെ വീട്ടിലെ അലമാരകളിൽ നോട്ടുകെട്ടുകൾ അടങ്ങിയ കവറുകൾ അടുക്കി വച്ചിരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പേപ്പർ കവറുകളിലാക്കി മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.

ഉദ്യോഗസ്ഥർ നിലത്തിരുന്ന് നോട്ടുകൾ എണ്ണുന്ന ചിത്രങ്ങളും പുറത്തുവന്നു. ഇവർക്കു ചുറ്റും നോട്ടുകളുടെ കൂമ്പാരവും കാണാം. നോട്ടെണ്ണൽ യന്ത്രവും ചിത്രത്തിലുണ്ട്. ജെയ്‌നിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ വിലവിവരപട്ടിക തയാറാക്കി ഇടപാടുകൾ കാണിച്ചാണു നികുതി വെട്ടിച്ചതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 200 വിലവിവര പട്ടികയിലായാണ് ഇടപാടുകൾ രേഖപ്പെടുത്തിയത്. നാലു ട്രക്കുകളിലായാണ് സാധനങ്ങൾ ജിഎസ്ടി അടയ്ക്കാതെ കടത്തിയിരുന്നത്. ഈ ട്രക്കുകളെല്ലാം പിടിച്ചെടുത്തു.
പീയൂഷ് ജെയ്നെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അഹമ്മദബാദിലേയ്ക്കു കൊണ്ടുപോയി.
സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവും അഖിലേഷ് യാദവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയുമാണ് പീയൂഷ് ജെയ്ൻ.

Back to top button
error: