KeralaNEWS

സിൽവർലൈൻ റെയിൽ പദ്ധതി ഉയർത്തുന്ന ചോദ്യങ്ങൾ

 

കേരളത്തിലെ ജനങ്ങള്‍ക്ക് തെക്ക് വടക്ക് അതിവേഗം യാത്ര ചെയ്യണമെന്ന കാര്യത്തില്‍ ആർക്കും തര്‍ക്കമില്ല. ചിറകുണ്ടെങ്കില്‍ പറക്കാന്‍ കൊതിക്കുന്നവരാണ് മലയാളികള്‍ എന്നത് എത്രയോ ശരി. കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ എത്ര ശ്രമിച്ചാലും വേഗത്തില്‍ പോകാന്‍ കഴിയില്ല. തീവണ്ടിയുടെ കാര്യവും തഥൈവ. മുമ്പ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന ബങ്കാരു ലഷ്മണന്‍ പറഞ്ഞത് പോലെ, കേരളത്തില്‍ എല്ലാവര്‍ക്കും തീവണ്ടിക്ക് വേഗത വേണം, ഒപ്പം അവരവരുടെ വീടുകള്‍ക്ക് മുന്നിലെ റെയിവേ സ്റ്റേഷനുകളില്‍ സ്റ്റോപ്പും വേണം. അതിവേഗ തീവണ്ടിയായ കേരള എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ സമരം നടന്ന നാടാണ് കേരളം. മലയാളിയായ ഒ.രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരിക്കെയാണ് ചരക്ക് തീവണ്ടികള്‍ക്ക് മാത്രമായി കേരളത്തില്‍ ഒരു പാത നിര്‍മ്മിക്കപ്പെട്ടാല്‍, യാത്രാ വണ്ടികള്‍ക്കുണ്ടാകുന്ന വേഗത പ്രശ്‌നം പരിഹരിക്കാമെന്ന് നിര്‍ദേശിച്ചത്. ഇതിന് സ്ഥലമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടുവെങ്കിലും കേരളം അങ്ങനെയൊരു ശബ്ദം കേട്ട ഭാവം നടിച്ചില്ല. എന്നാലിപ്പോള്‍ അതിവേഗ പാത നിര്‍മ്മിക്കാനുള്ള ശ്രമവും.

തെക്ക്-വടക്ക് എക്‌സ്പ്രസ് ഹൈവേ നിര്‍മ്മിക്കാന്‍ ആലോചന നടത്തിയത് യു.ഡി.എഫ് സര്‍ക്കാരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതി വേഗ റെയിലിനായി ശബ്ദിക്കുന്നത് ഇടതു സര്‍ക്കാരാണ് എന്ന വ്യത്യാസം മാത്രം.
ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്ക് നേർ എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം കേട്ടത് സിൽവർ ലൈൻ പദ്ധതിയുടെ ഇരകളുടെ ശബ്ദമാണ്. സ്വന്തം കിടപ്പാടത്തിനകത്ത് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് അവര്‍ പറഞ്ഞു. കല്ലുമായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാത്രമാണ് തന്റെ പുരയിടത്തിലൂടെ അതിവേഗ റെയില്‍ കടന്ന് പോകുന്ന വിവരം അറിഞ്ഞതെന്ന് മറ്റൊരാള്‍. ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില തരാമെന്ന് പറയുേമ്പാള്‍, പകരം ഭൂമിയും വീടും എവിടെ കിട്ടുമെന്ന് ആശങ്ക പങ്ക് വെച്ചവര്‍.
പദ്ധതിയെക്കറിച്ച്, പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച്, എത്രപേര്‍ കുടിയൊഴിപ്പിക്കപ്പെടും, അവര്‍ ആരൊക്കെ, സാമ്പത്തിക സ്ഥിതി ഇതോക്കെ കുറഞ്ഞ പക്ഷം ഈ റെയില്‍ കടന്ന് പോകുന്ന പ്രദേശത്തുള്ളവര്‍ എങ്കിലും അറിയേണ്ടതല്ലേയെന്ന് നേർക്ക് നേർ അവതാരകൻ പി.ജി.സുരേഷ് കുമാർ ചോദിക്കുന്നു. ചോദ്യം ന്യായമാണ്. അത് ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്ന ചോദ്യമാണ്.

മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് വിവാദം ഉണ്ടായത് കൊണ്ട് എല്ലാവരും അറിഞ്ഞുവെന്നാണ്. വസ്തുതകള്‍ മനസിലാക്കുമ്പോള്‍ എതിര്‍പ്പ് ഇല്ലാതാകും. മുമ്പ് ഗെയ്ല്‍ പൈപ്പ് ലൈനിനും ദേശിയ പാത വീതി കൂട്ടലിനും എതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ വസ്തുതകള്‍ മനസിലാക്കിയതോടെ ഇല്ലാതായി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അവര്‍ പറയുന്നു.
ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി പണം കയ്യില്‍ കിട്ടുമ്പോള്‍ എതിര്‍പ്പ് മാറും. തൊഴിലവസരം സൃഷ്ടിക്കാനും ഭാവി കേരളത്തിനും പദ്ധതി വേണം. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിര്‍മ്മിച്ചാല്‍ മാത്രമെ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുവെന്നും അവര്‍ പറയുന്നു.

എന്നാല്‍, പദ്ധതി ഒരിക്കലും ലാഭകരമാകില്ലെന്നാണ് പി.സി.വിഷ്ണുനാഥ് പറഞ്ഞത്. സര്‍ക്കാര്‍ പറയുന്ന 126000 കോടി രൂപ എവിടെ നിന്നും കണ്ടെത്തുമെന്ന് അദ്ദേഹം ചോദിക്കുന്നു. 2009ല്‍ ഡോ.തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിലാണ് അതവേഗ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ചത്. അതിനായി പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിച്ചു. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ് റിപ്പോര്‍ട്ട് ലഭിച്ചത്. 118000 കോടി രൂപയുടെ പദ്ധതി ലാകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു. 2018ലെ പദ്ധതിയാണിത്. 374 മേല്‍പ്പാലങ്ങളും 476 അടിപ്പാതകളം വേണ്ടി വരും. ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖയടക്കം ഒന്നും നിയമസഭയില്‍ തന്നിട്ടില്ല- അദേഹം പറഞ്ഞു.
2018ന് ശേഷമുള്ള കേരളത്തിന്റ അസാധാരണമായ കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് വേണം പദ്ധതിയെന്ന പി.ജി.സുരേഷ് കുമാറിന്റ നിര്‍ദേശം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പദ്ധതി ജനങ്ങള്‍ക്കിടയില്‍ എത്തിച്ച്, അവര്‍ ചര്‍ച്ച ചെയ്ത് വേണം നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍

Back to top button
error: