IndiaNEWS

കള്ളിൽ കള്ളം ഇല്ല, കാണിക്കയുമരുത്

വെള്ളം ചേർക്കാതെടുത്തോരമൃതിന് സമമാം  നല്ലിളം കള്ള് രുചികരമാം മൽസ്യമാംസാദികളൊത്ത് സേവിപ്പതേക്കാൾ സ്വർലോകത്തില്ലയുപരിയൊരു സുഖം , പോക വേദാന്തമേ  നീ ..”
കവി ആരാണെന്ന് അറിയില്ല.പക്ഷെ പറഞ്ഞത് സത്യമാണ്.അല്ലെങ്കിൽത്തന്നെ കള്ളിൽ ആരെങ്കിലും കള്ളം പറയുമോ ?
പതിനേഴാം നൂറ്റാണ്ടുമുതൽ കേരളത്തിൽ കള്ള് ചെത്തുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു.അക്കാലത്ത്  കേരളത്തിലെത്തിയ സഞ്ചാരികൾക്ക് ഏറെ അത്ഭുതവും അതിലേറെ ആനന്ദവും കള്ള് പകർന്നു നൽകിയതായി കേട്ടതും കള്ളമാകാൻ വഴിയില്ല.അവർ തെങ്ങിന്റെ മുകളിലേക്ക് നോക്കിക്കൊണ്ട് നിന്ന് നിൽപ്പിൽ വീഴുകയും വീണിടത്തു തന്നെ കിടന്ന് ഉറങ്ങുകയും ചെയ്തത്രെ! താമസിയാതെ തെങ്ങിൽ നിന്ന് കള്ളുചെത്തുന്ന അത്ഭുത വിദ്യയും അവർ പഠിച്ചെടുത്തു.
 ഹിന്ദിയിലെ “തോടി” എന്ന പദമാണ്  പിന്നീട് toddy എന്ന ആംഗല വാക്കിന്റെ ഊർജ്ജം.പക്ഷെ പാലിഭാഷയിലെ  “കല്ലാ” ആണ് നമ്മുടെ കള്ളിന് പിന്നിൽ.എന്നിരുന്നാലും ഫിലിപ്പീൻസ് ആണ് കള്ളിന്റെ ജൻമദേശം.
തെങ്ങിൽ നിന്നും പനയിൽ നിന്നും നേരിട്ട്  ചെത്തി എടുക്കുന്ന [ ടാപ്പിംഗ് വഴി]  ഒരു ഐക്കണിക് ലഹരിപാനീയമാണ് കള്ള്. ഇത് പൂർണ്ണമായും ഓർഗാനിക് ആണ്.മലബാറിലെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിച്ചിരുന്ന  സഞ്ചാരികളും ഗ്രാമങ്ങൾ സന്ദർശിക്കാൻ വന്നവരും ഈന്തപ്പന വീഞ്ഞ് വിളമ്പുന്ന ചെറിയ കുടിലുകൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ നഗര വർണ്ണനകളിൽ സഞ്ചാരികൾ കള്ള് ഷാപ്പുകൾ പരാമശിക്കാത്തത്  ഒരു പക്ഷെ അന്നത്തെ തുറമുഖ പട്ടണങ്ങളിൽ കേന്ദ്രീകൃത സ്വഭാവമുള്ള മദ്യഷാപ്പുകൾ എന്നൊരു രീതി  ഇല്ലാതിരുന്നതു കൊണ്ടായിരിക്കാം.  ഗ്രാമീണ കുടിലുകൾ ആയിരിക്കണം അന്നത്തെ  വൈൻ ഷാപ്പുകൾ.
പാൽമിറാ വൈനുകൾ എന്നറിയപ്പെടുന്ന കള്ള്  പനവർഗ്ഗങ്ങളിലെ ഫലം ഉണ്ടാകുന്ന പൂങ്കുല നാമ്പുകൾ [ കൂമ്പ് ] വെട്ടിയാണ് ഉണ്ടാക്കുന്നത്.പരമ്പരാഗത രീതിയിലാണ്  ഇന്നുമത്  തുടരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ജാതി ശ്രേണീ സമ്പ്രദായം അനുസരിച്ച് തൊഴിൽ വിഭജനം നടന്നിരുന്ന കാലത്ത്  ഈഴവ തണ്ടാൻ സമുദായക്കാർ കുലത്തൊഴിലായി പുലർത്തിയിരുന്ന നല്ല പരിശീലനം ആവശ്യമുള്ള  ഒരു തൊഴിലാണിത്.  ഒരു ചെത്തുകാരൻ ഏറ്റവും കുറഞ്ഞത്  രണ്ടുതവണയെങ്കിലും തെങ്ങിലോ പനയിലോ കയറേണ്ടുന്ന ആവശ്യമുണ്ട്.മാത്രമല്ല കള്ളിന്റെ സംസ്ക്കരണത്തെ  കുറിച്ചും ശേഖരണത്തെ കുറിച്ചും  സാങ്കേതിക ജ്ഞാനവും  അന്തരീക്ഷത്തിലെ  സ്വാഭാവിക യീസ്റ്റുമായി  നീര പ്രവർത്തിക്കാൻ ആവശ്യമായ അന്തരീക്ഷവും  വൃത്തിയും  അറിഞ്ഞിരിക്കേണ്ടതുമുണ്ട്.
 ശ്രീലങ്കയുമായി ബന്ധിപ്പിച്ചു  കേരളത്തിന്റെ  ചെത്തുതൊഴിലിനെ ചരിത്രകാരന്മാർ  പറയാറുണ്ട്. എങ്കിലും  കൃത്യതയുള്ള ചരിത്രം രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല , ചെത്തുവാൻ ആവശ്യമായ  ഉപകരണങ്ങൾ  താരത്യമ്യേന  ആധുനികവുമാണ് . തേർ  കുടം  പുളിമുട്ടി  അല്ലെങ്കിൽ  മ്ലാവിന്റെ  എല്ലുകൾ  ആടിന്റെ  മുൻകാലിന്റെ എല്ല്  എന്നിവയും [കൂമ്പ് അടിച്ചു നീര ഒഴുക്കുവാൻ ] കുലകളിൽ ഉരച്ച് നീരയുടെ  ഒഴുക്ക് സുഗമമാക്കാനുള്ള ചില പച്ചിലകൾ കുടത്തിലേക്കു  കീടങ്ങൾ കടക്കാതെയിരിക്കാൻ ഉള്ള ചളി മെഴുകിയ ക്ളോത്തുകൾ  എന്നിവയെല്ലാം  ചെത്തുകാരൻ   തെങ്ങിലേക്കു കയറുമ്പോൾ കൂടെ കരുതുന്നു .വടക്കൻ  കേരളത്തിൽ  ഏറ്റുകാർ എന്നും  ഈ തൊഴിലെ  ഏറ്റ്പണി എന്നുമാണ് പറയുക.
 മലബാറിൽ തിയ്യ സമുദായമാണ്  മുഖ്യമായും  ഈ തൊഴിൽ ചെയ്യുന്നത് . ചരിത്ര പരമായി പരിശോധിച്ചാൽ തെങ്ങ്  മലബാർ കോസ്റ്റിൽ  സ്വാഭാവിക ചെടിയായി വളർന്നിരുന്ന ഒന്നാണ്. പതിഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് ഒരു കാർഷിക വിളയെന്ന  രീതിയിൽ ഇത് വിദേശികളുടെ സഹായത്തോടെ വ്യാപകമാവുന്നത്. അപ്പോഴാവണം തെങ്ങുമായി  ഏറെക്കാലമായി ബന്ധമുള്ള  ശ്രീലങ്കൻ ജനതയുടെ കടന്നു വരവും.
ഏറ്റവും  വീര്യം ഉള്ള കള്ള് പക്ഷെ ഫിലിപ്പൈനിൽ നിന്നുള്ളതാണ്.  ബനാലിന , ലമ്പനോഗി തുടങ്ങിയ ഫിലിപ്പൈൻ  പാൽമിറ വൈനുകൾ 40 / 43 %വരെ  ആൽക്കഹോൾ കണ്ടന്റ് ഉള്ളവയാണ് . പക്ഷെ ഇന്നും  സ്വാഭാവിക  കള്ള്  കിട്ടുന്ന  ഇടങ്ങൾ  കേരളവും  തമിഴ്നാടും  തന്നെയാണ്.ആധുനിക  വിദേശ സഞ്ചാരികൾ കള്ളിനെ ‘കോക്കനട്ട് വോഡ്ക’ എന്നാണ് വിളിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ കള്ള് തെങ്ങിൽ നിന്നോ പനയിൽ  നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു തരം പാനീയമാണ്.
ആഫ്രിക്ക , തെക്കേ അമേരിക്ക കരീബിയ ദക്ഷിണേഷ്യ   തെക്കുകിഴക്കേഷ്യ  മൈക്രനേഷ്യ   ശ്രീലങ്ക  ഫിലിപ്പൈൻ തുടങ്ങിയ ദേശങ്ങളും നമ്മുടെ കേരവൃക്ഷങ്ങളുടെ നാടും കള്ളിന്റെ ചരിത്ര വഴികൾ താണ്ടുകയും ഇന്നും തുടരുകയും ചെയ്യുന്ന  ദേശങ്ങൾ തന്നെ …
ഇന്ന്, കേരളത്തിൽ കള്ള് എക്സൈസ് വകുപ്പിന്റെ ലൈസൻസിന് കീഴിലാണ് വിൽക്കുന്നത്.50,000-ത്തിലധികം തൊഴിലാളികളുള്ള ഒരു വ്യവസായമാണ് ഇത്. പക്ഷേ, ആളുകൾ ഇത് ഉപയോഗിക്കുന്നത് ലഹരിക്കുവേണ്ടി മാത്രമല്ല,കേരളത്തിലെ പ്രഭാതഭക്ഷണത്തിന് വിളമ്പുന്ന ഒരു തരം ഹോപ്പറാണ് വെള്ളയപ്പം അഥവാ കള്ളപ്പം.ഇതിനുള്ള അരിമാവ് പുളിപ്പിക്കാൻ കൂടുതൽ പേരും ഉപയോഗിക്കുന്നതും കള്ളാണ്.
കള്ളുകുടിയനെന്ന പേര് നാട്ടുകാരുടെ മേൽ അപമാനമായി കിടക്കുമ്പോൾ പോലും കേരളത്തിലെ കള്ള് വ്യവസായം ഇന്ന് ഇവിടുത്തെ കായലുമായും ടൂറിസവുമായും ‘അന്താരാഷ്ട്ര നിലവാരത്തിൽ’ ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ഏതൊരു കള്ളുകുടിയനും അറിയാവുന്ന കാര്യമാണ്..കപ്പയ്ക്കും കരിമീനിനും ഒപ്പം വിദേശികൾ കള്ളും കുടിച്ച് പാട്ടുപാടി തെരുവോരങ്ങളിൽ കൂടി നടക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്. കണ്ടിട്ടില്ലെങ്കിൽ ഇനി കാണുമ്പോൾ നോക്കണം.പുഞ്ചിരി ഒരു സാർവത്രിക ഭാഷയാണ്, ചിലപ്പോഴെങ്കിലും !
*മദ്യപാനം ആരോഗ്യത്തിന് ഹാനികരം*

Back to top button
error: