IndiaNEWS

നല്ല ചൂടോടെ നാടന്‍ കറികളൊരുക്കി തട്ടുകടകൾ

ത്യാവശ്യമായി എവിടെയെങ്കിലും പോയിട്ട് പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോൾ പടുതയോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചു കെട്ടിയ, അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ വൃത്തിയുടെ മനക്കണക്കുകൾ മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും സൂപ്പർ ചായ കിട്ടില്ല എന്നു തോന്നും.അത്രയ്ക്കും ടേസ്റ്റാണത്! ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ  വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളം മാത്രമായിരിക്കും.മറ്റുള്ള സംസ്ഥാനങ്ങളിൽ രാത്രി പതിനൊന്നു കഴിഞ്ഞാൽ വിജനമായ വഴിയോരങ്ങൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാകുക.


തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു വന്നവയാണ് തട്ടുകടകൾ.കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെ വിളമ്പുന്ന തട്ടുകടകൾ അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് മ‍ഞ്ചേശ്വരം വരെയുണ്ട്.
ജീവിതത്തിൽ ഒരിക്കലെങ്കിലും തട്ടുകടയിൽ നിന്നും കട്ടനും ഓംലറ്റുമെങ്കിലും കഴിക്കാത്തവർ നമ്മുടെ നാട്ടിൽ വിരളമാവും. “ഈ ഹോട്ടലുകൾ ഒക്കെ എന്നാ ഉണ്ടായേ” എന്ന് പറയിപ്പിക്കാൻ തക്ക ശക്തി ഇവിടുന്നു കിട്ടുന്ന ഒരു കട്ടനുണ്ട്. നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ തരുന്ന മറ്റൊരിടവും ഈ ഭൂമി മലയാളത്തിൽ വേറെ ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ തട്ടുകടകൾ സൂപ്പറാണെന്ന് എല്ലാവരും പറയുന്നതും.പഴം പൊരിച്ചതു മുതൽ കപ്പ ബിരിയാണിയും പുട്ടും വരെ യഥേഷ്ടം ലഭിക്കുന്ന ഇഷ്ടംപോലെ തട്ടുകടകൾ നമ്മുടെ പാതയോരങ്ങളിലുണ്ട്.
എങ്കിലും കുരുമുളകിന്റെ രുചിയിൽ വരട്ടിയെടുത്ത  ബീഫ് ഫ്രൈയും പൊറോട്ടയുമാണ് തട്ടുകടകളിലെ എന്നത്തേയും വലിയ ഫേവറിറ്റുകൾ. നോൺ വെജ് രുചികളെ ആസ്വദിക്കുന്നവർ ഒരിക്കലും മിസ് ചെയ്യരുതാത്ത ഇടമാണ് തട്ടുകടകൾ.ബീഫ് ഫ്രൈ, കാട ഫ്രൈ, താറാവ് റോസ്റ്റ്, കാടമുട്ട മസാല തുടങ്ങിയവയ ഇവിടുത്തെ കിടിലൻ രുചികളാണ്.ചിക്കൻ ഫ്രൈ, ചിക്കൻ പിരട്ട്, മീൻ ഫ്രൈ, ഓംലെറ്റ് തുടങ്ങിയവയ്ക്കും ആരാധകർ കുറവല്ല.
കട്ടൻകാപ്പി മുതൽ എല്ലാ വിഭവങ്ങളും ചൂടോടെ ലഭിക്കുന്ന തട്ടുകടയ്ക്കു തന്നെയാണ് കേരളത്തിൽ ഹോട്ടലുകളെക്കാളും കൂടുതൽ ഇന്ന് ആരാധകരുമുള്ളത്.രാത്രി കാലങ്ങളില്‍ ചൂടോടെ കിട്ടുന്ന തട്ടുദോശയുടെ രുചി മാത്രം മതി, നാവിൽ രസമുകുളങ്ങളെ ഉണർത്താൻ!

Back to top button
error: