KeralaNEWS

കെ-റയിൽ എന്തുകൊണ്ട് കേരളത്തിൽ

2001-ൽ കൊച്ചി ബൈപ്പാസ്  വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം കടന്നുപോകുന്ന, പബ്ലിക്ക് ട്രാൻസ്പോർട്ട് വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന 4 വരി വിത്ത് സബ്‌വേ റോഡായിരുന്നു.20 വർഷം കഴിയുമ്പോൾ ഇന്ന് പാലാരിവട്ടത്തും വൈറ്റിലയിലും ഫ്ലൈഓവറുകൾ ഉണ്ടായിട്ടു കൂടി ഈ റോഡ് ട്രാഫിക്ക് ജാമിൽ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. 2 കൊല്ലം മുൻപ് 4 വരി + സബ്‌വേ ആക്കിയ തിരുവനന്തപുരം ബൈപാസിൽ ഇപ്പോൾ തന്നെ പീക്ക് ടൈമിൽ ട്രാഫിക്ക് ജാമാണ്. എന്തിന്, ദുബായിലെ ഷേക്ക് സായിദ് റോഡ് 16 വരിയാണ് എന്നിട്ടും പലപ്പോഴും ബ്ലോക്കിൽ പെടാറുണ്ട് (ചിത്രത്തിൽ )
 അമേരിക്കയിലെ 18 വരികൾ ഉള്ള റോഡുകളും പലപ്പോഴും ട്രാഫിക്ക് ജാമുകളിൽ പെടാറുണ്ട്.അതായത് എത്ര വീതികൂട്ടിയാലും നമുക്ക് റോഡ് തികയാതെ വരും. റോഡ് വീതി കൂടുന്തോറും കൂടുതൽ യാത്രക്കാർ വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങും. അധികം വൈകാതെ തിരക്ക് പഴയ അവസ്ഥയിൽ എത്തുകയും ചെയ്യും.
അപ്പോൾ നമ്മൾ എന്തു ചെയ്യും, വീണ്ടും റോഡുണ്ടാക്കുമോ? 60 മീറ്ററിന് പകരം 45 മീറ്റർ മതി എന്ന് വച്ചിട്ട് പോലും ഏതാണ്ട് 66000 കോടി രൂപ മുടക്കിയാണ് ദേശീയ പാത ഉണ്ടാക്കുന്നത്.ഇത്രയും പൈസ മാത്രമേ സിൽവർ ലൈനിനും ചിലവാകൂ.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്നവരുടെ നൂറിലൊന്നുപോലും സിൽവർ ലൈനിന് വേണ്ടി കുടിയിറക്കപ്പെടുന്നുമില്ല.
കേരളം പോലെ ജനസാന്ദ്രത ഉള്ള ഒരിടത്തു മാസ് ട്രാൻസിറ്റ് സംവീധാനം മാത്രമാണ് ഏറ്റവും എഫക്ടീവായും കാർബൺ എമിഷൻ പരമാവധി കുറച്ചും റോഡ് കൺജസ്ഷനുകൾ ഒഴിവാക്കിയും ചെയ്യാനാകുന്നത്.5 കൊല്ലം മുൻപ് പോലും നമ്മുടെ ഭരണാധികാരികൾ ചിന്തിച്ചിരുന്നത് നമുക്ക് ദേശീയ പാത 30 മീറ്റർ മതിയെന്നാണ്. 30 മീറ്റർ മതി എന്ന് പറഞ്ഞ് 20 കൊല്ലങ്ങൾ പാഴാക്കിയതു മൂലം കുറഞ്ഞത് 40000 കോടി രൂപയുടെ എങ്കിലും അധിക ബാധ്യത ചിലവിനത്തിൽ മാത്രം നമുക്കുണ്ടായിട്ടുമുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തതിന്റെ പേരിലുണ്ടായ അവസര നഷ്ടങ്ങൾ ഇതിന്റെ പല മടങ്ങും.
അതുപോലെ തന്നെയാണ് കെ -റെയിലും. രാജ്യം മുഴുവൻ ഹൈസ്പീഡ് / സെമി ഹൈ സ്പീഡ് റെയിൽ വരുമ്പോൾ മാറി നിന്നാൽ കേരളം ഭാവിയിൽ ഒറ്റപ്പെടും.എന്തായാലും 10 കൊല്ലം കഴിഞ്ഞൽ നിശ്ചയമായും നമ്മളിത് ചെയ്യേണ്ടിവരും. അപ്പോൾ പിന്നെ ഇപ്പോഴേ തുടങ്ങിയാൽ അത്രയും ലാഭം. ഇല്ലെങ്കിൽ ദേശീയ പാതയിൽ സംഭവിച്ച പോലെ അന്നും നമ്മൾ നാലിരട്ടിയിലധികം തുക കൊടുക്കേണ്ടിവരും. തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും ഒക്കെ ഹൈസ്പീഡ് ട്രെയിനിൽ ആളുകൾ പോകുമ്പോൾ
നാടിന്റെ വികസനത്തെ തുരങ്കം വച്ചവരെ നമ്മുടെ തലമുറ നാളെ ശപിക്കാനിടവരരുത്.

Back to top button
error: