KeralaLead NewsNEWS

ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ തീരുമാനിച്ച്‌ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്.

ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗം വാഹനം ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനത്തിന് നല്‍കാനാകുമോ എന്ന ദേവസ്വം ഭരണസമിതി ഇന്ന് ആരാഞ്ഞു. എന്നാല്‍ 14 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം താന്‍ 15,10,000 രൂപയ്ക്കാണ് ലേലത്തില്‍ പിടിച്ചത്. ജിഎസ്ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും അമല്‍ അറിയിച്ചു. 18-ാം തിയതി ലേലത്തില്‍ വിളിച്ച തുകയ്ക്ക് തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമല്‍ ദേവസ്വം സമിതിയെ അറിയിച്ചു. തുടര്‍ന്ന് ഭരണസമിതി ലേലത്തിന് അംഗീകാരം നല്‍കി.

Back to top button
error: