KeralaLead NewsNEWS

ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍; രേഷ്മയും ധീരുവുമായി അടുപ്പത്തില്‍

തൃശൂര്‍: ഭര്‍ത്താവിനെ ഭാര്യ കമ്പിവടി കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ വഴിത്തിരിവ്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. വീട്ടുവഴക്കിനെത്തുടര്‍ന്ന് താന്‍ അബദ്ധത്തില്‍ അടിച്ചപ്പോള്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്. വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും.

സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക്ക് (40) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പൊലീസിനു പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ തന്നെ രേഷ്മയുടെ വാദങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി ധീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം. എന്നാല്‍, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ സത്യങ്ങള്‍ പുറത്തുവന്നത്.

താനും ധീരുവും അടുപ്പത്തിലായിരുന്നുവെന്നു രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി തന്റെ സമ്മതത്തോടെ ധീരു മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Back to top button
error: