IndiaLead NewsNEWS

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്നു; 19കാരിക്ക് ദാരുണാന്ത്യം, അന്വേഷണം

അമരാവതി: ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി തിന്ന യുവതി മരിച്ചു. നാദേന്ദ്‌ലയിലെ തുബാഡു ഗ്രാമത്തിലെ ദാച്ചേപ്പള്ളി സ്വദേശിയായ 19കാരിയാണ് മരിച്ചത്. മൂന്നുവര്‍ഷം മുമ്പായിരുന്നു തുബാഡു സ്വദേശിയായ രവിയുമായി യുവതിയുടെ വിവാഹം. എന്നാല്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി പല നാടന്‍ മരുന്നുകളും യുവതി കഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പൊക്കിള്‍കൊടി ഭക്ഷിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് നാട്ടുകാരില്‍ ചിലര്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഇതുപ്രകാരം യുവതി ഒരു നവജാത ശിശുവിന്റെ പൊക്കിള്‍കൊടി ശേഖരിക്കുകയും വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്കകം യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ വെള്ളിയാഴ്ച യുവതി മരിക്കുകയായിരുന്നു. യുവതിയുടെ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഗര്‍ഭിണിയാകാന്‍ പൊക്കിള്‍കൊടി ഭക്ഷിക്കുന്നത് അശാസ്ത്രീയമാണെന്നും അന്തവിശ്വാസവും അറിവില്ലായ്മയുമാണ് ഇത്തരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും ഗൈനക്കോളജിസ്റ്റ് പറഞ്ഞു.

Back to top button
error: