NEWS

ആലപ്പുഴയിൽ അരുംകൊല, എസ്.ഡി.പി.ഐ നേതാവ് കെ എസ് ഷാനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു ഷാൻ. പിന്നാലെ കാറിലെത്തിയ അക്രമിസംഘം സ്കൂട്ടർ ഇടിപ്പിച്ച് വീഴ്ത്തിയശേഷം ഷാനെ ക്രൂരമായി വെട്ടുകയായിരുന്നു. നാലുപേരും കാറിൽ നിന്നിറങ്ങി ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അവർ തിരികെപ്പോയി

ലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ അഞ്ചംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
ഷാൻ സഞ്ചരിച്ച സ്കൂട്ടർ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്.
ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം വെട്ടുകളേറ്റിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽവെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടർന്ന് ഇന്ന്പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിൽ മരിച്ചു.
മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.

പൊന്നാട് സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക വിവരം. ഷാന്റെ കൈകാലുകൾക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റു. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്. കാറിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വിയിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും ആർഎസ്എസ് ഭീകരതയിൽ പ്രതിഷേധിക്കണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ആഹ്വാനം ചെയ്തു.
വ്യക്തമായ ഗുഢാലോചനയോടെയാണ് ആക്രമണം നടത്തിയിട്ടുള്ളത്. ആലപ്പുഴയിൽ അടുത്തിടെ ആർ.എസ്.എസിൻ്റെ നേതൃത്വത്തിൽ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Back to top button
error: