KeralaLead NewsNEWS

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി; ഹാരിസിന് സസ്‌പെന്‍ഷന്‍

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസര്‍ എഎം ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ കൂടുതല്‍ അന്വേഷണം നടത്തും. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹാരിസിന്റെ ആലുവയിലെ ആഡംബര ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഓരോ കവറിലും അന്‍പതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചന്‍ കാബിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ആദ്യമെന്നായിരുന്നു വിജിലന്‍സ് സംഘം പറഞ്ഞത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.

സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറായ ജോസ് മോന്‍ ഒളിവിലാണ്. ജോസ് മോനെ കണ്ടെത്താന്‍ വിജിലന്‍സ് പൊലീസിന്റെ സഹായം തേടി. ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു.

കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇതേ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജോസ്‌മോനെതിരെയും അന്വേഷണം വ്യാപകമാക്കിയത്.

Back to top button
error: