KeralaLead NewsNEWS

തിരുവനന്തപുരത്ത് ലുലു മാൾ തുറന്നു; 20 ലക്ഷം ചതുരശ്രയടി

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ആരംഭിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 9 മണി മുതലാകും മാളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാൾ എന്ന് അധികൃതർ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിനു സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.

ടെക്നോളജി ട്രെൻഡുകളുമായി ലുലുകണക്ട്, ലുലുഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങിനു പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200 ലേറെ രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും സജ്ജമാണ്. 80,000 ചതുരശ്രയടി വിസ്തീർണത്തിൽ കുട്ടികൾക്ക് വിനോദത്തിന്റെ ലോകമൊരുക്കി ‘ഫൺട്യൂറ’ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെസാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ സവിശേഷമായ ഒരു പ്രത്യേകതയാണ്.15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണ്.

ഇവിടെ 3000 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: