NEWS

രണ്ട് വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി

വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചു പൂട്ടിയ ശേഷമാണ് ജയന്തി മകനെ സ്വന്തം സാരിയിൽ കെട്ടിൽതൂക്കിയത്. പിന്നീട് യുവതി ആത്മഹത്യ ചെയ്തു. ഭാര്യവീട്ടിൽ ഇളയകുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനെത്തിയ പോലീസുദ്യോഗസ്ഥൻ പ്രജോഷ് ജയന്തിയുടെ വീട്ടിലെ ബഹളംകേട്ട് ഓടിയെത്തി രണ്ടു വയസുകാരനായ കുട്ടിയെ രക്ഷപ്പെടുത്തി

ചെര്‍പ്പുളശ്ശേരി: രണ്ട് വയസുകാരനെ സാരിയിൽ കെട്ടിതൂക്കിയ ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന മകൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ചെര്‍പ്പുളശ്ശേരിയിലെ കുറ്റാനശ്ശേരിയില്‍ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ച ശേഷമാണ് യുവതി മകനെ സ്വന്തം സാരിയിൽ കെട്ടിതൂക്കിയത്. പിന്നീട് യുവതിയും ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിൽ ഇളയകുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനെത്തിയ  പാലക്കാട് എ.ആര്‍. ക്യാംപിലെ പോലീസുദ്യോഗസ്ഥനായ സി. പ്രജോഷ് ജയന്തിയുടെ വീട്ടിലെ ബഹളംകേട്ട് ഓടിയെത്തി മകനെ
രക്ഷപ്പെടുത്തുകയായിരുന്നു.
പ്രജോഷും പിന്നാലെ സമീപവാസികളും ഓടിയെത്തി വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്‍കി. ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയന്തിയെ രക്ഷിക്കാനായില്ല.

ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. ഭർതൃവീട്ടിൽ ആണ് ജയന്തിയും മകനും കഴിഞ്ഞിരുന്നത്. പ്രത്യക്ഷത്തിൽ ജയന്തിക്ക് ഭർത്താവിന്റെ വീട്ടിൽ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സമാധാനപൂർവ്വമായ അന്തരീക്ഷമായിരുന്നുവെന്നും നാട്ടുകാർ പോലീസിൽ മൊഴി നൽകി. എന്നാല്‍, മകള്‍ ജീവനൊടുക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛന്‍ നാരായണന്‍ പോലീസില്‍ പരാതി നല്‍കി.

Back to top button
error: