NEWS

പലിശരഹിത വായ്പ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ

പലിശരഹിത വായ്പ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സുൽത്താൻബത്തേരി പൂതിക്കാട് കുറുക്കൻ വീട്ടിൽ നഫീസുമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 60 ഓളംപേർ ഇവരുടെ തട്ടിപ്പിന്ന് ഇരയായിട്ടുണ്ട്

സുൽത്താൻ ബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ സ്ത്രീയെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ് എസ്‌.ഐ, ജെ ഷജീം അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഫൂസുമ്മയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തിൽ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലിസിന് ലഭിച്ചത്. ഇതിൽ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വെങ്ങപ്പള്ളി സ്വദേശിയുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപയാണ്, അഞ്ച്ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവർ പൊലിസിൽ പരാതി നൽകി. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 60 ഓളംപേർ ഇവരുടെ തട്ടിപ്പിന്ന് ഇരയായിട്ടുണ്ട് എന്നാണ് പൊലിസ് പറയുന്നത്.

പാവങ്ങൾക്ക് വീടുവെച്ചുനൽകാനും, മക്കളുടെ കല്ല്യാണ ആവശ്യത്തിനുമായി പലിശരഹിത വായ്പ നൽകുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയെടുത്തത്. പലരിൽ നിന്നും അമ്പതിനായിരം രൂപമുതൽ രണ്ടര ലക്ഷം രൂപവരെ ഇവർ കൈക്കലാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ ലഭിക്കാൻ ആദ്യം രണ്ടര ലക്ഷവും, അഞ്ച് ലക്ഷം രൂപ ലഭിക്കാൻ ഒരു ലക്ഷവുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ അഡ്വാൻസായി പണം നൽകിയാൽ 90ദിവസത്തിനകം നൽകുന്ന പണത്തിന്റെ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ് നൽകാമെന്നുപറഞ്ഞാണ് തട്ടിപ്പ്.

പലരിൽ നിന്നും വാങ്ങിയ പണം 90ദിവസമാകുമ്പോൾ ലോൺ ശരിയായില്ലന്ന് പറഞ്ഞ് തിരികെ നൽകി വിശ്വാസ്യത കൂട്ടാനും ഇവർ ശ്രമിച്ചിരുന്നു. ഇങ്ങനെ പണം തിരികെ നൽകുന്നവരെ ഉപയോഗിച്ച് കൂടുതൽ പേരെ ഈപദ്ധതിയിലേക്ക് ആകർഷിക്കാനും ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഇതോടൊപ്പം ചിട്ടിനടത്തിപ്പിലൂടെ ഏകദേശം 30 ലക്ഷം രൂപയോളം തട്ടി എടുത്തിട്ടുണ്ടെന്നും പൊലിസ് പറയുന്നു. മറ്റുളളവരുടെ പരാതി അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്നും പണം തട്ടിപ്പ് നടത്തിയ നഫീസുമ്മക്കെതിരെ ചീറ്റിങ് കേസ് എടുത്തതായും സുൽത്താൻ ബത്തേരി എസ്‌ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Back to top button
error: