അച്ഛൻ പിന്നോട്ടെടുത്ത കാറിനടിയിൽ പെട്ട് രണ്ട് വയസ്കാരൻ മകൻ മരിച്ചു, മൂത്ത കുട്ടിക്കും പരിക്ക്
കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി രഞ്ജിത്ത് കാറെടുത്തതാണ്. വണ്ടി തിരിക്കാൻ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് രണ്ടു വയസുകാരനായ മകൻ സ്വാതിക് പുറത്തേയ്ക്ക് തെറിച്ച് വീണു
മാനന്തവാടി: വീട്ടുമുറ്റത്തുണ്ടായ കാറപകടത്തിൽ രണ്ട് വയസ്കാരൻ മരിച്ചു.
കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിൻ്റെയും ഐശ്വര്യയുടെയും ഇളയ മകൻ സ്വാതിക് (2) ആണ് മരിച്ചത്.
സ്വാതിക്കാൻ്റെ ജ്യേഷ്ഠനും അപകടത്തിൽ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നൽകി വിട്ടയച്ചു. ഇന്ന് (ഞായർ) വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാറെടുത്തതായിരുന്നു. കാർ തിരിക്കാൻ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടികൾ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സ്വാതിക്കിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.