KeralaNEWS

വേനൽ ചൂടകറ്റാൻ തണ്ണിമത്തൻ

വേ
നല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളയാണ് തണ്ണിമത്തന്‍.വത്തക്ക, കുമ്മട്ടി എന്നീ പേരുകളിലും കേരളത്തില്‍ തണ്ണിമത്തന്‍ അറിയപ്പെടുന്നു.96% ജലാംശമുള്ള ഇതിന്റെ കായ്കളില്‍ മറ്റുവെള്ളരി വര്‍ഗവിളകളെ അപേക്ഷിച്ചു കൂടുതല്‍ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

പക്ഷെ കേരളത്തിൽ കുറച്ചു മാത്രം കൃഷി ചെയ്യപ്പെടുന്ന ഒരു പഴവർഗ്ഗമാണ് ഇത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ വലിയ തോതില്‍ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയുകയും ചെയ്യാം.നമ്മുടെ അടുക്കളത്തോട്ടത്തില്‍ മൂന്നോ നാലോ തണ്ണിമത്തന്‍ നട്ടാല്‍ വേനല്‍കടുക്കുമ്പോള്‍ പറിച്ചെടുത്തു കഴിക്കാം.സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍ എന്നുമാത്രം.ടെറസില്‍ ഗ്രോബാഗിലും തള്ളിമത്തന്‍ നടാം.ഇപ്പോള്‍ ഒന്ന് ഉത്സാഹിക്കുകയാണെങ്കിൽ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ചൂടില്‍ തണ്ണിമത്തൻ പറിച്ചു കഴിക്കാം.
നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് വേണം നടാന്‍ ഉപയോഗിക്കാൻ. ഷുഗര്‍ ബേബി എന്ന ഇനമാണ് കേരളത്തില്‍ നടാന്‍ അനുയോജ്യം. കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുത്താണ് വിത്ത് നടേണ്ടത്. 60 സെ.മി. നീളവും 60 സെ.മീ.വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികളെടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം.ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയാം.
തൈകള്‍ പറിച്ചെടുത്ത് ഗ്രോബാഗിലും നടാം.തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി മൂന്നു കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിനു ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. വിത്ത് മുളച്ച് മൂന്നു നാല് ഇല മുളയ്ക്കുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്‌റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കാം.ഒരു മാസത്തിനകം ചെടികള്‍ വള്ളി വീശി തുടങ്ങും.ഈ സമയത്ത് മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് ഇളക്കി കൊടുക്കുന്നത് നല്ലതാണ്.ആദ്യസമയത്ത് രണ്ടു മൂന്നു ‍ദിവസം നനച്ചു കൊടുക്കണം.എങ്കിലും മണ്ണില്‍ ഈര്‍പ്പം കൂടാതെ നോക്കണം, ഈര്‍പ്പം കൂടിയാല്‍ കായ പൊട്ടാനും മധുരം കുറയാനും കാരണമാകും.

Back to top button
error: