KeralaLead NewsNEWS

ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു; ഭർത്താവിനെതിരെ കേസ്‌

കണ്ണൂര്‍: ഭാര്യയേയും മകളേയും വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകള്‍ റനിതയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് രവീന്ദ്രന്‍ പ്രവിദയേയും മകള്‍ റനിതയേയും വെട്ടിയത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവിദയ്ക്ക് തലയ്ക്കാണ് പരിക്ക്. അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രന്‍ വെട്ടുകയായിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ രവീന്ദ്രനും പരിക്കേറ്റെന്നാണ് വിവരം. നിസ്സാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തില്‍ പ്രവിദയ്ക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ കിട്ടിയിരുന്നു. ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓര്‍ഡര്‍ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓര്‍ഡര്‍ കിട്ടിയ ശേഷം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാള്‍ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു.

നേരത്തെ ഗള്‍ഫിലായിരുന്ന രവീന്ദ്രന്‍ 2009-ലാണ് നാട്ടില്‍ തിരിച്ചെത്തിയത്. അന്നു മുതല്‍ സംശയരോഗത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനില്‍ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചപ്പോള്‍ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാല്‍ കേസെടുക്കേണ്ടെന്നും താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നുമാണ് പ്രവിദ പറഞ്ഞരുന്നതെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് വ്യക്തമാക്കി.

Back to top button
error: