NEWS

സാത്താന്മാർ അരങ്ങുവാഴുന്നു, ഇസബെല്ലമാർ അഴിഞ്ഞാടുന്നു; ക്രിസ്തീയസഭകളിൽ വിളയാടുന്ന മൂല്യച്യുതിയെയും തിന്മകളെയും കുറിച്ച് ഒരു പുനർചിന്ത

‘കാമവികാരം സ്വയം നിയന്ത്രിച്ച് സന്ന്യാസജീവിതം സ്വീകരിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ബിഷപ്പുമാരും അത് പാലിക്കാൻ കടപ്പെട്ടവരും ആത്മീയ ഉടമ്പടിയിൽ ഏർപ്പെട്ടരുമാണ്. അതു തെറ്റിക്കുന്ന കന്യാസ്ത്രീകളും അവരെ പ്രലോഭിപ്പിച്ചു പിഴപ്പിക്കുന്ന കത്തനാർമാരും ബിഷപ്പുമാരും എന്തു സമാധാനം ആണ് ക്രിസ്തീയവിശ്വാസികളോടു പറയുക…? തങ്ങളിൽ വിശുദ്ധി ദർശിക്കേണ്ട സമൂഹത്തോട് എന്ത് ന്യായീകരണം പറഞ്ഞാലും വിലപ്പോവുകയില്ല…’
സിസ്റ്റർ ലൂസി കളപ്പുരക്കൽ എഴുതിയ ‘കർത്താവിന്റ നാമത്തിൽ’ എന്ന ആത്മകഥയെ മുൻനിർത്തി എഴുത്തുകാരനും ബ്ലോഗറും സ്വതന്ത്ര ചിന്തകനുമായ ഗീവർഗീസ് ഇടിച്ചെറിയയുടെ ചില നിരീക്ഷണങ്ങൾ

സിസ്റ്റർ ലൂസി കളപ്പുരക്കൽ എഴുതിയ ‘കർത്താവിന്റ നാമത്തിൽ’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ വായിച്ച് കേരളത്തിലെ ക്രിസ്തീയവിശ്വാസികളും സാധാരണക്കാരും ഞെട്ടിയിരിക്കുകയാണ്.

പള്ളിമന്ദിരങ്ങളിലും കുമ്പസാരക്കൂടുകളിലും വെച്ച് ക്രിസ്തീയവിശ്വാസികളും കന്യാസ്ത്രീകളും പുരോഹിതരുടെ ലൈംഗികചൂഷണത്തിന് ഇരയാകുമ്പോൾ നമ്മുടെ നാടിന്റെ സംസ്കാരത്തിനും സദാചാരബോധത്തിനും മേൽ അതേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

ഈ സംഭവങ്ങളിലെ കഥാപാത്രങ്ങൾ ആത്മീയകാര്യങ്ങളിൽ വളർച്ച നേടാത്ത വിശ്വാസികളോ സാധാരണക്കാരോ ആയിരുന്നെങ്കിൽ ആരും അതിശയിക്കില്ല.

സന്ന്യാസജീവിതം സ്വീകരിക്കാൻ പ്രതിജ്ഞയെടുത്ത് അച്ചടക്കത്തോടെ കന്യാസ്ത്രീമഠങ്ങളിൽ എത്തുന്ന പെൺകുട്ടികൾ ഹീനമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നു എന്നറിയുമ്പോൾ മനസ്സാക്ഷിയുള്ളവർ ഞെട്ടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

ഒരു മുതിർന്നകന്യാസ്ത്രീ തന്നെ, മഠങ്ങളിലെയും സഭാഅകത്തളങ്ങളിലെയും ഹീനകൃത്യങ്ങൾ വിളിച്ചുപറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഒരു സ്ത്രീയും തനിക്ക് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങൾ വെറുതെ വിളിച്ചുപറയില്ല. പ്രത്യേകിച്ച് ഒരു കന്യാസ്ത്രീ സ്വന്തം സഭക്ക് നാണക്കേടുണ്ടാക്കുന്ന അസത്യങ്ങൾ പുലമ്പാൻ ധൈര്യപ്പെടില്ല.

കന്യാസ്ത്രീയാകാൻ
മഠങ്ങളിലെത്തുന്ന സഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗഭോഗത്തിന് ഉപയോഗിക്കുന്നു, കൗൺസിലിങിനായി തങ്ങളുടെ അടുത്തെത്തുന്ന സ്ത്രീകളുമായി
വൈദികരായ കൗണ്‍സലിങ് വിദഗ്ദ്ധര്‍
പീഡനത്തിന് ശ്രമിക്കുന്നു, (ഒട്ടുമിക്ക ക്രിസ്തീയസഭകളും ഇപ്പോൾ വിവാഹപൂർവ്വ കൗൺസിലിങ്, കുടുംബ കൗൺസിലിങ്, വിധവാ കൗൺസിലിങ് തുടങ്ങിയ പേരുകളിൽ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട്) പരിചയപ്പെടുന്ന വീട്ടമ്മമാരുമായും യുവതികളുമായും വൈദികർ മണിക്കൂറുകളോളം ഫോണിലൂടെ സല്ലപിക്കുന്നു, ചില പുരോഹിതർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് കന്യാസ്ത്രീകളുമായിപതിവായി ലൈംഗികബന്ധം പുലര്‍ത്തുന്നു, പാഠഭാഗങ്ങളിലെ സംശയങ്ങള്‍ മാറ്റാൻ സമീപിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥിനികളെ പിറ്റേന്ന് മുതൽ അധ്യാപകപുരോഹിതർ
ഫോണിൽ വിളിച്ച് കാമപരവശരായി
അശ്ലീലം നിറഞ്ഞ സംഭാഷണം നടത്തുന്നു, തന്റെ മുന്നില്‍ കുമ്പസാരിക്കുന്ന കന്യാസ്ത്രീകളോട് പുരോഹിതന്മാർ കാമവെറിയോടെ പെരുമാറുന്നു, ചില മഠങ്ങളില്‍ ജൂനിയർ കന്യാസ്ത്രീകളെ പള്ളിമേടയിലുള്ള
കാമഭ്രാന്തന്മാരായ വൈദികരുടെ അടുക്കലേക്ക് നഗ്നവൈകൃതകേളികൾക്കായി തള്ളിവിടുന്നു, വൈദികസെമിനാരിയില്‍ പഠിക്കുന്ന ആൺകുട്ടികളെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടുവരെ സ്വവര്‍ഗ്ഗരതിക്ക് വിധേയരാക്കുന്നു തുടങ്ങി ഞെട്ടിപ്പിക്കുന്ന കുറേ സത്യങ്ങളാണ് സിസ്റ്റർ ലൂസി തുറന്നെഴുതുന്നത്.

വൈദികരിൽ നിന്നു ഗർഭിണിയാകുന്ന കന്യാസ്ത്രീകളും അങ്ങനെ പ്രസവിക്കുന്നവരും മഠങ്ങളിൽ ഉണ്ടെന്ന് സിസ്റ്റർ ലൂസി വെളിപ്പെടുത്തുന്നു. പക്ഷേ സഭ എപ്പോഴും സംരക്ഷിക്കുന്നത് ഗർഭത്തിനുത്തരവാദികളായ വൈദികരെയാണ്. കൊട്ടിയൂരിൽ 16 കാരിയെ പള്ളിമേടയിൽ വെച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത് ഇപ്പോൾ ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരി എന്ന വൈദികൻ നിരവധി കന്യാസ്ത്രീകളേ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും സഭ എപ്പോഴും അയാളെ സംരക്ഷിച്ചിരുന്നു എന്നും സിസ്റ്റർ ലൂസി തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
തന്റെ നേരെയും പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റർ ലൂസി പറയുന്നു.

ലൈംഗികത എന്നത് മനുഷ്യശരീരത്തിന്റെ ആവശ്യമാണ്. അത് ജന്മസ്വഭാവത്തിൽ പെട്ടതുമാണ്. എന്നാൽ അതടക്കി സ്വയം നിയന്ത്രിച്ചുകൊണ്ട് സന്ന്യാസജീവിതം സ്വീകരിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ബിഷപ്പുമാരും അത് പാലിക്കാൻ കടപ്പെട്ടവരും ആത്മീയ ഉടമ്പടിയിൽ ഏർപ്പെട്ടരുമാണ്. അതിനാൽ അതു തെറ്റിക്കുന്ന കന്യാസ്ത്രീകളും അവരെ പ്രലോഭിപ്പിച്ചു പിഴപ്പിക്കുന്ന കത്തനാർമാരും ബിഷപ്പുമാരും എന്തു സമാധാനം ആണ് ക്രിസ്തീയവിശ്വാസികളുടെ മുമ്പിൽ പറയുക എന്നറിയില്ല. തങ്ങളിൽ വിശുദ്ധി ദർശിക്കേണ്ട സമൂഹത്തോട് എന്ത് ന്യായീകരണം പറഞ്ഞാലും വിലപ്പോവുകയില്ല.

‘ശരീരത്തിന്റെ ലൈംഗികതൃഷ്ണയെ അടക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ വിവാഹിതരാകൂ’ എന്നാണ് പുതിയനിയമങ്ങളിൽ സഭാംഗങ്ങൾക്കുള്ള
ഉപദേശമായി പൗലോസ് അപ്പോസ്തോലൻ എഴുതിയിരിക്കുന്നത്.

തങ്ങൾ വ്യഭിചാരികളായി മുദ്ര കുത്തപ്പെടുമോ എന്ന ആശങ്കയാൽ മഠത്തിനുള്ളിൽ നടക്കുന്ന നികൃഷ്ടവും പൊള്ളുന്നതുമായ യാഥാർത്ഥ്യങ്ങൾ വിളിച്ചുപറയാൻ സിസ്റ്റർ ലൂസിയെപ്പോലെയോ കന്യാസ്ത്രീവസ്ത്രം ഉപേക്ഷിച്ച് ‘ആമേൻ’ എന്ന ആത്മകഥ എഴുതിയ സിസ്റ്റർ ജെസ്മിയെപ്പോലെയോ അധികമാരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.

സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ കേസന്വേഷണം, 2008 അവസാനം ആലപ്പുഴയിലുള്ള 37 കാരിയായ സിസ്റ്റർ ഉൾപ്പെട്ട ലൈംഗികവേഴ്ചയുടെ വീഡിയോകാഴ്ചകൾ, 2008 ആഗസ്റ്റിൽ കൊല്ലത്ത് സിസ്റ്റർ അനുപമാമേരി കോൺ‌വെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത് (അവരുടെ മുറിയിൽ നിന്ന് കിട്ടിയ കുറിപ്പിൽ മരണത്തിന് ഉത്തരവാദി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കോൺ‌വെന്റിലെ മദർ സുപ്പിരിയർ ആണെന്ന് പറഞ്ഞിരുന്നു), കോട്ടയത്തെ ഒരു കോൺ‌വെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ (അവരും മരണകാരണമായി എഴുതിയിരുന്നത്, ജീവിതത്തിൽ ഉണ്ടായ നിരാശ എന്നായിരുന്നു) തുടങ്ങിയ സംഭവങ്ങൾ
സിസ്റ്റർ ജെസ്മി ആത്മകഥ എഴുതുന്ന കാലഘട്ടത്തിൽ സംഭവിച്ചവയാണ്.

ശരീരതൃഷ്ണയെ നിയന്ത്രിച്ചടക്കി ജീവിക്കുന്ന സ്ത്രീകളെ പ്രലോഭിപ്പിക്കാൻ എളുപ്പമാണ്. അതും തങ്ങളുടെ മേലെ അധികാരമുള്ള പുരോഹിത ബിഷപ്പ് വർഗ്ഗത്തിന്. കന്യാസ്ത്രീകളുടെമേൽ അധികാരമുള്ളവർ എന്ന ധാർഷ്ട്യത്തിലാണ് പുരോഹിതരും ബിഷപ്പുമാരും മഠങ്ങളിൽ വിഹരിക്കുന്നത്.
അവർക്ക് ഒരിക്കലെങ്കിലും വഴങ്ങിയ ഒരു കന്യാസ്ത്രീ ആ മഠത്തിൽ ഉണ്ടെങ്കിൽ അവിടെയുള്ള സകല സന്യാസിനിമാരും കന്യാസ്ത്രീകളും അവരുടെ ഇരകൾ ആയെന്നിരിക്കും. സ്വന്തക്കാരിൽ നിന്നകന്ന് സഭമാത്രം ആശ്രയമായുള്ള കന്യാസ്ത്രീകൾക്കും സന്യാസം സ്വീകരിച്ചെത്തിയ പെൺകുട്ടികൾക്കും ആ പുരോഹിത-സിസ്റ്റർ അവിശുദ്ധകൂട്ടുകെട്ടിന്റെ
പിടിയിൽ നിന്ന് രക്ഷപ്പെടുക ദുഷ്കരമായിരിക്കും. അഥവാ രക്ഷപ്പെട്ടാലും പിന്നീട്, ആജീവനാന്ത കാലം
അവർ കന്യാസ്ത്രീമഠത്തിൽ മാനസികമായും ശാരീരകമായും പീഡിപ്പിക്കപ്പെടുമെന്ന് തീർച്ച. ഇപ്പോൾ സിസ്റ്റർ ലൂസി അനുഭവിക്കുന്ന പ്രശ്നങ്ങളും പീഡകളും മഠത്തിൽനിന്നുള്ള പുറത്താക്കൽ ഭീഷണിയും സഭയിൽനിന്നും സമുദായത്തിൽ നിന്നുമുള്ള ഒറ്റപ്പെടലും ഒക്കെ ഉദാഹരണങ്ങൾ.

തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ സഭാധികാരികൾ ഒരിക്കലും അത് തിരുത്താനല്ല ശ്രമിച്ചിട്ടള്ളത്, മറിച്ച് തെറ്റിനെ ന്യായീകരിച്ചുകൊണ്ട് സ്വയം അപഹാസ്യരാകുകയാണ് ചെയ്യാറ്. അങ്ങനെ തങ്ങളുടെ വിഷം ചീറ്റുന്ന ആയുധങ്ങൾ അവർ ശക്തിപ്പെടുത്തുന്നതു കാണുമ്പോൾ ക്രിസ്തീയസഭ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് അതിലൂടെ വ്യക്തമാകുന്നത്.

ഇന്ന് ലോകമകെ ക്രിസ്തീയസഭകളെ പ്രതിസന്ധിയിൽ ആക്കുന്ന ധാരാളം ലൈംഗികാതിക്രമങ്ങൾ പല സഭകളിലും അരങ്ങേറുന്നുണ്ട്. കത്തനാർമാരും ബിഷപ്പുമാരും മാത്രമല്ല, കർദിനാൾവരെ ലൈംഗികഅരാജകത്വത്തിന്റെ പേരിൽ സഭയിൽനിന്നു ശിക്ഷാനടപടി ഏറ്റുവാങ്ങിയിട്ടുണ്ട്.

നമ്മുടെ കൊച്ചുകേരളത്തിലെ സഭകളുടെ ഉള്ളറകളിൽ നടക്കുന്ന അഴിഞ്ഞാട്ടവും ദുർവൃത്തിയും ജനങ്ങളിൽ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു.

ഒരു ടി.വി ചാനലിൽ ബൈബിൾ പഠനക്ലാസിൽ ഒരു വൈദികൻ പറയുന്നതുകേട്ടിട്ടുണ്ട്, ബൈബിളിലെ ആദ്യ അഞ്ചുപുസ്തകങ്ങൾ വിശ്വസനീയമല്ലെന്ന്. അവയിൽ ഒന്നാമത്തെ പുസ്തകമായ ഉല്പത്തിയിൽ വിവരിച്ചിരിക്കുന്നത് വെറും കെട്ടുകഥകൾ മാത്രമാണെന്നും.
ഇന്ന് അദ്ദേഹം ആ സഭയിലെ ബിഷപ്പ് ആണ്. പല ടി.വി ചർച്ചകളിലും ഇപ്പോഴും വന്നിരുന്ന് വിശ്വാസികളുടെ ബൈബിൾപരമായ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകാറുമുണ്ട്. അവരൊക്കെ സഭകളെ ഭരിച്ചുനശിപ്പിച്ചതിന്റെ പരിണിതഫലങ്ങളാണ് ഇപ്പോൾ വെളിച്ചത്തു വരുന്നത്.
ഇനിയും വരാനുള്ളത് ഇപ്പോൾ കേട്ടതിലും ഭീകരവും ഭയാനകവും നീചവും ആയിരിക്കും. ക്രിസ്തീയഇടയവേഷം ധരിച്ച ചെന്നായ്ക്കൾ ആയ അവർ വന്നിരിക്കുന്നത്, യേശു തന്റെ സുവിശേഷജീവിതകാലത്ത് ശിഷ്യന്മാരോടു പറഞ്ഞതിനുതന്നെ: ‘കള്ളൻ വരുന്നത് കൊല്ലാനും മോഷ്ടിക്കാനും നശിപ്പിക്കാനുമാണ് ‘ എന്ന്. അവർക്കു വേണ്ടത് ആടുകളുടെ മാംസവും രക്തവും ആണ്.

എന്തു ചെയ്യാം?
അത്തരക്കാരുടെ കൈകളിൽ ആയിപ്പോയി ഇന്ന് ക്രിസ്തീയസഭകളുടെ അധികാരം. അവിടെയുള്ള ആട്ടിൻകൂട്ടത്തെ ഊറ്റിക്കുടിച്ചു നശിപ്പിച്ചിട്ടെ ഇനിയും അവർ പോകുകയുള്ളൂ.

ബൈബിൾ പുതിയനിയമലേഖനങ്ങളിൽ പറയുന്നുണ്ട്, യേശുവിന്റെ സുവിശേഷം വിട്ടിട്ട് മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രഘോഷിക്കുന്ന ശപിക്കപ്പെട്ടവർ ക്രിസ്തീയസഭകളിൽ നുഴഞ്ഞുകയറുമെന്ന്. ഇന്നവർ സഭയെ കീഴടക്കിയിരിക്കുന്നു.

കർത്താവിന്റെ മണവാട്ടിയായി സ്വയം സമർപ്പണത്തിലൂടെ ജീവിതകാലം മുഴുവൻ കർത്താവായ യേശുക്രിസ്തുവിനുവേണ്ടി ഈ ഭൂമിയിൽ കന്യകയായി ജീവിച്ചുകൊള്ളാം എന്ന ഉടമ്പടിയിൽ കന്യാവ്രതം നോക്കേണ്ടവരാണ് കന്യാസ്ത്രീകൾ.
അവർതന്നെ സന്യാസം സ്വീകരിച്ചു മഠത്തിൽ ചെല്ലുന്ന പെൺകുട്ടികളെയും ഇളയ കന്യാസ്ത്രീകളെയും തങ്ങളുടെ കാമവെറിക്കായി ഉപയോഗിക്കുകയും കത്തനാർമാർക്ക് കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു എന്നറിയുമ്പോൾ തന്റെ സഭയെ സ്നേഹിക്കുന്ന ഏതൊരാളും നിന്നനിൽപ്പിൽ ഉരുകിപ്പോകും.
തങ്ങൾ നിൽക്കുന്നത് എത്ര മലിനമായ, ദർഗന്ധം പേറുന്ന ചെളിക്കുണ്ടിൽ ആണെന്ന് ചിന്തിച്ചുപോകും.

കൈവെപ്പിലൂടെ കർത്താവായ യേശുവിന്റെ അധികാരം തങ്ങൾക്കും ലഭിക്കുന്നുണ്ട് എന്നവകാശപ്പെടുന്ന പുരോഹിത, ബിഷപ്പ് വർഗ്ഗം തങ്ങളെ കർത്താവിന്റെ സ്ഥാനത്ത് കാണണം എന്ന ഭോഷ്‌ക്ക് പഠിപ്പിക്കുമ്പോൾ അവരുടെ സ്വാർത്ഥമോഹങ്ങൾക്ക്
കന്യാസ്ത്രീകൾ ഇരയാകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

വിവാഹം വിലക്കരുത് എന്ന് ബൈബിളിൽ പറയുന്നുണ്ട്. എന്നാൽ ചില ക്രിസ്തീയസഭകൾ പുരോഹിതരെയും ബിഷപ്പ്-മെത്രാന്മാരെയും വിവാഹം കഴിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നു.
അത് സ്ത്രീകളുടെ കാര്യത്തിലും ബാധകമാണ്. തന്റെ കാമത്തെ അടക്കാൻ കെൽപ്പില്ലാത്ത എല്ലാ സ്ത്രീകളും വിവാഹം കഴിക്കണം എന്നാണ് ബൈബിൾ അനുശാസിക്കുന്നത്.
അതിനാൽ കന്യാസ്ത്രീയാകുക എന്നത് ബൈബിൾ ഉപദേശത്തിന് വിരുദ്ധമാണ്.

യേശുക്രിസ്തു തന്റെ വീണ്ടും വരവിൽ കന്യകമാരെ സ്വർഗ്ഗരാജ്യത്തിലെ വിരുന്നിനിരുത്തും എന്ന ബൈബിൾഭാഗം വായിച്ചാകാം അങ്ങനെ ഒരു നിഷ്ഠ സഭകളിൽ ഉണ്ടായതും കന്യാസ്ത്രീമഠങ്ങൾ സ്ഥാപിക്കപ്പെട്ടതും.
എന്നാൽ അത് ഇന്ന് ദേവദാസിസമ്പ്രദായംപോലെ പുരോഹിത മെത്രാൻ ബിഷപ്പുമാരുടെ കാമ പൂരണോപാധിയായി മാറിയിരിക്കുന്നു.

യേശുക്രിസ്തു തന്റെ സുവിശേഷപ്രവർത്തന കാലത്ത് സംശയിച്ചിരുന്നു, താൻ വീണ്ടും വരുമ്പോൾ ഇവിടെ വിശ്വാസം കണ്ടെത്തുമോ എന്ന്.
അത് ഈ ലോകത്തോട് പറഞ്ഞതല്ല, തന്നിൽ വിശ്വസിക്കുന്ന കൂട്ടത്തോട് പറഞ്ഞതാണ്. യേശുവിന്റെ മണവാട്ടിയാകാൻ ഒരുങ്ങുന്ന ക്രിസ്തീയസഭകളിൽ അരങ്ങേറുന്ന ദുർവൃത്തികൾ കാണുമ്പോൾ ആ സഭകളിലൊക്കെ വിശ്വാസരാഹിത്യം വേരിരക്കിക്കഴിഞ്ഞതായി മനസ്സിലാക്കാം. അത്തരം സഭകളെ സാത്താൻ തീറെഴുതിവാങ്ങിയതിനാൽ തിരിച്ചു വിശ്വാസത്തിലേക്ക് വരുക ദുഷ്‌കരം ആണ്.
ഒരിക്കൽ സാത്താന്റെ പിടിയിൽ പെട്ടാൽ യേശു വിചാരിച്ചെങ്കിൽമാത്രമേ അവന്റെ ബന്ധനത്തിൽ നിന്നു വിടുതൽ കിട്ടുകയുള്ളൂ.
അതിനാൽ പല ക്രിസ്തീയസഭകളും യേശുവും പരിശുദ്ധാത്മാവും സഭകളോട് ചെയ്യരുത് എന്നു വിലക്കിയതൊക്കെയും ചെയ്യുന്നു. ചെയ്യണമെന്ന് പറഞ്ഞതൊന്നും ചെയ്‌യുന്നുമില്ല.
ഇന്ന് സഭകളിൽ കാണുന്ന മൂല്യച്യുതിയും തിന്മകളുടെ വിളയാട്ടവും അതിന്റെ പരിണിതഫലങ്ങൾ ആണ്.

കേരളത്തിലെ ഒരു പ്രമുഖസഭയിലെ വൈദികൻ അന്യന്റെ ഭാര്യയായ വീട്ടമ്മയുമായുള്ള തൻ്റെ ലൈംഗികബന്ധം വീഡിയോയിൽ പകർത്തി സഹവൈദികർക്ക് അയച്ചുകൊടുത്ത് ആ സ്ത്രീയെ അവരുമായി പങ്കുവെച്ചതിൽപരം ലജ്ജാകരവും നികൃഷ്ടവുമായ പ്രവൃത്തി വേറെയുണ്ടോ…? ആ പ്രവൃത്തി ക്രിസ്തീയസഭകളിൽ നടമാടുന്ന സാത്താൻ്റെ വാഴ്ചയെ കാണിക്കുന്നതാണ്.

യേശുക്രിസ്തുവിനെതിരെ ലോകമെങ്ങും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കാലമാണിത് .
ആ യുദ്ധമുന്നണിയിൽ മുന്നിൽനിന്ന് യേശുവിനെതിരെ യുദ്ധം ചെയ്‌യുന്നത് ക്രിസ്തീയസഭകൾ തന്നെയാണ്  എന്നത് ഭീതിജനകമാണ്.
അതു കാണുമ്പോൾ ഇന്നത്തെ പല ക്രിസ്തീയസഭകളും യേശുക്രിസ്‌തുവിനുള്ളവയല്ല എന്നു വരുന്നു.

ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയസഭയിൽ ഈസബെല്ല എന്നൊരു സ്ത്രീ ലൈംഗികഅരാജകത്വം വളർത്തി ദുർവൃത്തിയിൽ ഏർപ്പെടാൻ
സഭാവിശ്വാസികളെ
പ്രേരിപ്പിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. ഇപ്പോൾ കന്യാസ്ത്രീമഠങ്ങൾ
ഈസബെല്ലകളെ കൊണ്ട് വീർപ്പുമുട്ടുന്നു.

ക്രിസ്തീയസഭകളുടെ നടത്തിപ്പിന് നൽകിയ ഉപദേശങ്ങളിൽ ഇല്ലാത്തതും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയപരമ്പര്യത്തിൽ ഉൾപ്പെടാത്തതുമായ കൂദാശകളും കാനോൻ നിയമങ്ങളും എഴുതിവെച്ച് സഭക്കു ബാധകമായ ദൈവവചനങ്ങളിൽ നിന്നു മാത്രമല്ല, യേശുക്രിസ്തുവിൽനിന്നുപോലും വിശ്വാസികളെ സഭകൾ അകറ്റിയിരിക്കുന്നു. അങ്ങനെ അവരെ തങ്ങളുടെ അടിമകളാക്കി ശബ്ദിക്കാൻപോലും അനുവാദമില്ലാത്തവരാക്കി, പുരോഹിത ബിഷപ്പ് വർഗ്ഗം.
അതുവഴി തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചുകൊണ്ട് തങ്ങൾ ചെയ്‌യുന്നതൊക്കെയും വിശുദ്ധവുമാക്കി. വിശ്വാസികളിൽനിന്നു പിരിച്ചെടുക്കുന്ന ധനം ഉപയോഗിച്ച് ശക്തിയും സംഭരിച്ചു.
ഇന്ന് അവർ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വിശ്വാസികളുടെമേൽ എല്ലാ അധികാരത്തോടെയും വാഴുന്നതിനാൽ സ്വന്തം സമുദായത്തിൽനിന്നുള്ള ഒറ്റപ്പെടൽ സഹിക്കാൻ ത്രാണിയില്ലാത്തവർ തെറ്റുകൾ കണ്ടാലും അവരോട് എതിർക്കുന്നില്ല.

സമ്പത്ത് വർദ്ധിക്കുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുന്നതിനാൽ ഏതൊരു പ്രസ്ഥാനവും ധാർമ്മികമായി അധഃപതിക്കും. ക്രിസ്തീയസഭകളിൽ സംഭവിച്ചതും മറ്റൊന്നല്ല.
അതുകൊണ്ടാണ് യേശു പറഞ്ഞത് നിങ്ങൾക്ക് മമോനെയും (ധനത്തെയും) ദൈവത്തെയും ഒരേ സമയം സേവിക്കാൻ സാധിക്കില്ല എന്ന്.

ക്രിസ്‌തീയമാർഗ്ഗത്തിൽ നിന്നു മാറിനടക്കുന്ന സഭകളിലെ പുരോഹിത മെത്രാൻ ബിഷപ്പുമാരെ ഇനിയും നിലയ്ക്കുനിർത്താൻ ഒരു വഴിയെ ബാക്കിയുള്ളൂ.

അവർക്ക് ‘അർമ്മാദിക്കാനും’ അഴിഞ്ഞാടാനും വേണ്ടി ഇനിമേൽ പണം നൽകാതിരിക്കുക. അങ്ങനെ അവരുടെ സമ്പത്തിക ശക്തി ക്ഷയിപ്പിച്ച് തിന്മയുടെ അച്ചുതണ്ടിനെ തകർക്കുക.

അങ്ങനെ ക്രിസ്തീയസഭയുടെ നേർവഴിയും സത്യവും ജീവനുമായ യേശുവിൽ സഭയെ മടക്കിക്കൊണ്ടുവന്ന് അതിനെ കാക്കുക.
എങ്കിൽ ബൈബിളിൽ പറയുന്നതുപോലെ സത്യം നിങ്ങൾ അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

(നിരവധി സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് ബിരുദവും പെട്രോക്കെമിക്കൽ ഇൻഡസ്ട്രി, എൻജിനീറിങ് കണ്സ്ട്രക്ഷൻ എന്നീ മേഖലകളിൽ ബിരുദം നേടിയിട്ടുണ്ട്.)

Back to top button
error: