KeralaNEWS

നായരമ്പലത്ത് അമ്മയും മകനും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായത് ബിജെപി നേതാവ് 

വൈപ്പിന്‍ നായരമ്പലത്ത് അമ്മയും മകനും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അയല്‍വാസിയും ബിജെപി പ്രവര്‍ത്തകനുമായ പി ടി ദിലീപിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധു (42), മകന്‍ അതുല്‍ (17) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്.
2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ദിലീപ്. ദിലീപ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം പൊലീസ് ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. ദിലീപ് എത്തിയപ്പോള്‍ കൂടെ ഒരു ബിജെപി നേതാവുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും തീര്‍ത്തുതരണം എന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടുവെന്നും സിന്ധുവിന്റെ സഹോദരന്‍ ജോജോ പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ജോജോയെ അടക്കം പലതവണ തവണ മര്‍ദ്ദിച്ചു. ഇതോടെയാണ് സിന്ധു പരാതി നല്‍കിയത്. ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ ആളുണ്ടെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.
പ്രതിയായ ബിജെപിക്കാരനായി നേതാക്കളും ഇടപെട്ടുവെന്നും, സിന്ധുവിന്റെയും അതുലിന്റെയും മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Back to top button
error: