KeralaLead NewsNEWS

അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; കൊലപാതകമെന്നു ബന്ധുക്കൾ

വൈപ്പിന്‍: നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെയും മരിച്ച സിന്ധുവിന്റേയും മകന്‍ അതുല്‍ (17) ആണ് മരിച്ചത്. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മ സിന്ധു (42) ഇന്നലെ മരിച്ചിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളുമാണ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവത്തിനു പിന്നില്‍ ആരാണെന്ന് ബന്ധുക്കള്‍ ചോദിക്കുമ്പോള്‍ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിട്ടുണ്ട്. മരിച്ച സിന്ധുവിന്റെ ഫോണ്‍ ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കുകയും ചെയ്തു. ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.ആലുവയില്‍ നിന്ന് ഫൊറന്‍സിക് വിദഗ്ധര്‍ എത്തി വീട്ടില്‍ പരിശോധന നടത്തി.

Back to top button
error: