IndiaNEWS

ഹിഗ്വിറ്റ എന്ന ഭ്രാന്തൻ ഗോളി

കൊ
ളംബിയക്കാര്‍ അയാളെ വിളിക്കുന്നത് ഭ്രാന്തന്‍ എന്നര്‍ത്ഥമുള്ള ‘എല്‍ലോക്കോ’ എന്നായിരുന്നു.അതെ അയാളൊരു
ഭ്രാന്തൻ തന്നെയായിരുന്നു.ഗോൾപോസ്റ്റിലെ ഏകാന്തതയുടെ ചങ്ങലകൾ മുഴുവൻ പൊട്ടിച്ചെറിഞ്ഞ് മൈതാനം മുഴുവൻ അലഞ്ഞു തിരിയുന്ന ഭ്രാന്തൻ.ഗോൾപോസ്റ്റിന് കീഴിലെ ഏകാന്തത തന്നെയാവാം ഒരുപക്ഷെ അയാളെ ഭ്രാന്തനാക്കിയതും.കുറെക്കാലം ഒന്നുമെഴുതാതെ ഇങ്ങ് ദൂരെ കേരളത്തിൽ അടങ്ങിയിരുന്ന എൻ.എസ്.മാധവനെ വരെ ഭ്രാന്തെടുപ്പിച്ച ഒരാളുമാണ് ജോസെ റെനെ ഹിഗ്വിറ്റ എന്ന ഈ ഭ്രാന്തൻ.
ഗോളികൾക്കൊരു അപവാദമായിരുന്നു കൊളംമ്പിയൻ ഗോൾകീപ്പർ ഹിഗ്വിറ്റ.ഗോളികളുടെ സ്ഥായിയായ ധർമ്മം ഗോൾവലയം കാക്കുക എന്നതായിരുന്നു.പക്ഷെ അയാൾ,ഹിഗ്വിറ്റ.. പന്തുമായി ഇടംവലം പാളിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് നടന്നു നീങ്ങും.ഗോൾവലയ്ക്കു മുമ്പിൽ കൈകൾ വായുവിൽ വീശി ഒരു ഓർക്കസ്ട്ര കണ്ടക്ടറെ അനുസ്മരിക്കും വിധം, ചന്ദ്രക്കല പോലെ വളഞ്ഞ് അയാൾ പന്തു പിടിക്കുന്നതിനേക്കാൾ ഗീവർഗീസച്ചന് ഇഷ്ടവും അയാളുടെ മുമ്പും പിമ്പും നോക്കാതെയുള്ള ആ നീക്കമായിരുന്നു.ഹിഗ്വിറ്റയെന്ന സൃഷ്ടിയെ പുറത്തെടുക്കാൻ എൻ എസ് മാധവനെ പ്രേരിപ്പിച്ചത് ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യങ്ങളുടെ നിറഭേദങ്ങൾ മൈതാനങ്ങളിൽ സൃഷ്ടിച്ച ആ ഭ്രാന്തനോടുള്ള ഇഷ്ടം തന്നെയാവാം. അതാണ് ഗീവർഗീസ് അച്ചനിലൂടെ നമ്മൾ വായിക്കുന്നതും.ഹിഗ്വിറ്റ അങ്ങനെ കൊച്ചു കേരളത്തിൽ രണ്ടു തരത്തിൽ ഒരേപോലെ താരമാവുകയായിരുന്നു.കളിക്കാരനായും, കഥാപാത്രമായും..
താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെയെന്നാണ് എൻ എസ് മാധവന്റെ ഹിഗ്വിറ്റയെ പറ്റിയുള്ള വർണന! നീണ്ട ചുരുളന്‍മുടിയും, കറുത്ത കരിങ്കല്‍ മുഖവും, നേരിയ മീശയുമായി ഹിഗ്വിറ്റയെ പരമശിവന് സമാനം വർണിച്ച്  തൻ്റെ കഥാപാത്രമായ ഗീവർഗീസ് അച്ചനിലേക്ക് സന്നിവിശേപ്പിക്കുകയായിരുന്നു എഴുത്തുകാരൻ. “മോനേ, ഫുട്‌ബോള്‍ എന്റെ വിശ്വാസമാണ്. സെവന്‍സ് അതിന്റെ അന്തിക്രിസ്തുവും.” എന്തൊരു സുന്ദരമായ ഗോളായിരുന്നു വായനക്കാരന്റെ മനസ്സിലേക്ക് എൻ എസ് മാധവൻ തൊടുത്തു വിട്ടത് !!
അവസാനം അതു സംഭവിച്ചു.മൈതാന മധ്യത്തിലേക്ക് പന്തുമായി കയറിയ ഹിഗ്വിറ്റയുടെ കാലിൽ നിന്നും പന്ത് തട്ടിയെടുത്ത് കാമറൂണിന്റെ റോജർ മില്ല കൊളംബിയയുടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നിഷ്പ്രയാസം അടിച്ചു കയറ്റി അവരെ ലോകകപ്പിൽ നിന്നുതന്നെ പുറത്താക്കി.ശേഷം മൈതാനത്തിന്റെ ഒരു മൂലയിലേക്ക് ഓടിച്ചെന്ന് അരക്കെട്ടിളക്കി നൃത്തം വച്ച്, വിടവുള്ള പല്ലുകൾക്കിടയിലൂടെ മില്ല ചിരിച്ച ചിരിയ്ക്ക് കറുത്ത വൻകരയുടെ എല്ലാ സൗന്ദര്യവും അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ ഉൻമാദലഹരിയും ഉണ്ടായിരുന്നു-ഗീവർഗീസച്ചൻ ജബ്ബാറിനിട്ട് അടിച്ച അടി പോലെ.

ഹിഗ്വിറ്റ. കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ. ജോസെ റെനെ സപാറ്റ ഹിഗ്വിറ്റ എന്ന് മുഴുവൻ പേര്.ജനനം: ഓഗസ്റ്റ് 27 1966 ്ന് കൊളംബിയയിലെ മെഡെലിനിൽ. 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) ഇന്നും ലോക പ്രശസ്തമാണ്‌.

താന്‍ വര്‍ഷങ്ങളായി പരിശീലനം നടത്തി വികസിപ്പിച്ചെടുത്ത ആ വൈഭവം കൃത്യസമയത്ത് അതിന്റെ പൂര്‍ണതയോടെ ഹിഗ്വിറ്റ ആദ്യമായി ലോകത്തിന് സമ്മാനിച്ചത് 1989 ല്‍ വെംബ്ലിയിൽ വച്ചു നടന്ന ഇംഗ്‌ളണ്ടുമായുള്ള ആ പ്രദര്‍ശന മത്സരത്തിലായിരുന്നു.ഫുട്ബോൾ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു അയാളുടെ ആ കിക്ക് അല്ലെങ്കിൽ കിറുക്ക്.ഇംഗ്ലണ്ടിന്റെ ജോണ്‍ ഹാര്‍ക്ക്‌സിന്റെ ബൂട്ടില്‍ നിന്നും തന്റെ നേരെ വന്ന ഒരു ലോങ് ബോളിനെ തന്റെ പൊസിഷനില്‍ നിലയുറപ്പിച്ച് ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ നിന്ന നില്‍പ്പില്‍ നിന്നും ചാടി പിന്‍കാലുകൊണ്ട് പന്തിനെ കുത്തിയകറ്റുമ്പോള്‍ ആ ദൃശ്യം ഒരു തേള്‍ വാലിലെ വിഷം കൊണ്ട് കുത്തുന്നതു പോലെയാണ് തോന്നിച്ചത്.അന്നേ വരെ ലോക ഫുട്ബോള്‍ ദര്‍ശിച്ച ഏറ്റവും വിസ്മയകരമായ നിമിഷം സ്‌കോര്‍പിയോണ്‍ കിക്ക് ആയി പിൽക്കാലത്ത് കൊത്തി വെക്കപ്പെട്ടു.

അതിനാൽ തന്നെ 1990 ഇറ്റാലിയ ലോകകപ്പിലേക്ക് ഹിഗ്വിറ്റ കടന്നു വന്നത് വന്‍താരമൂല്യത്തോടെയായിരുന്നു.23 കാരനായ ഹിഗ്വിറ്റക്കൊപ്പം ഡിഫണ്ടര്‍ ആന്ദ്രേ എസ്‌കോബാറും പ്രതിഭാശാലിയായ റിംഗണും ഒപ്പം മിഡ്ഫീല്‍ഡില്‍ കളം ഭരിക്കുന്ന കാര്‍ലോസ് വാള്‍ഡര്‍റമയും ആസ്‌റിയേഗയും അണിനിരന്നപ്പോള്‍ കപ്പ് നേടാൻ വേണ്ടി മാത്രം ഇറ്റലിയിൽ വിമാനമിറങ്ങിയ ഒരു ടീമായി  മാറി കൊളംബിയ..ഒപ്പം ചാള്‍സ് മതുരാന എന്ന തന്ത്രശാലിയായ കോച്ചും.

1990. ഇറ്റാലിയ’90 ലോകകപ്പ് ഫുട്ബോളിൽ കളിക്കാൻ കൊളംബിയന്‍ ടീം എത്തുന്നത് വലിയ പ്രതീക്ഷയോടെ തന്നെയായിരുന്നു. അതിനുമുമ്പ് ലോക ഫുട്ബോളിൽ എടുത്തുപറയാൻ തക്ക നേട്ടം  ഒന്നുംതന്നെയുണ്ടായിരുന്നില്ല അവർക്ക്.ലോക ഫുട്ബോളിൽ എന്നല്ല, മറ്റൊരിടത്തും.1962 ൽ റഷ്യയുമായി ഒരു മികച്ച കളി  പുറത്തെടുത്തതൊഴിച്ചാൽ ഫുട്‌ബോളില്‍ ഒരു”വിലാസം” ഉണ്ടാക്കാൻ അവർക്കിങ്ങോട്ട് കഴിഞ്ഞിട്ടില്ല.പക്ഷെ മയക്കുമരുന്ന് മാഫിയയും വാതുവയ്പ് ചൂതാട്ട സംഘങ്ങളും നിയന്ത്രിക്കുന്ന കൊളംബിയൻ ഫുട്ബോൾ ടീമിന്റെ 1990 ലെ ഇറ്റലിയിലേക്കുള്ള വരവ് അത്രയ്ക്കങ്ങ് വെറുതെയുമായിരുന്നില്ല എന്നർത്ഥം.ദീർഘകാലത്തെ പണമിറക്കിയുള്ള “കൃഷി’യുടെ ഒന്നിച്ചുള്ള വിളവെടുപ്പിനായിട്ട് മാത്രമായിരുന്നു അവർ അന്ന് ഇറ്റലിയിലേക്ക് വിമാനം പിടിച്ചത്.ചാള്‍സ് മതുരാനയെന്ന കോച്ചിനെ കോടികൾ മുടക്കി അവസാന നിമിഷം പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നതും കൃഷിയുടെ വിളവെടുപ്പിനുള്ള മേൽവളം എന്ന നിലയിൽ മാത്രമായിരുന്നു.

പ്രതീക്ഷ പോലെതന്നെ ഇറ്റലിയുടെ മൈതാനങ്ങളിൽ സംഘനൃത്തം നടത്തി കൊളംബിയ ആദ്യ റൗണ്ടിൽ പൂത്തിറങ്ങി.ഒന്നാം റൗണ്ടിലെ വിജയങ്ങളുടെ ആവേശത്തിൽ രണ്ടാം റൗണ്ടിലെത്തിയ അവർക്ക് പക്ഷേ ഇടയ്ക്കൊന്നു കാലിടറി.അതിനാൽതന്നെ കാമറൂണുമായി അന്നു നടന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് പ്രതീക്ഷിക്കാൻപോലും ആകുമായിരുന്നില്ല.പതിവുപോലെ കേറിയും ഇറങ്ങിയും ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്തിരുന്ന ഹിഗ്വിറ്റ, മുന്നേറ്റ നിരക്കാർ ഗോളടിക്കാൻ മടിക്കുന്തോറും ഗോൾവലയം വിട്ട് കൂടുതൽ കൂടുതൽ മുന്നേറി കളിക്കാനും തുടങ്ങി.ഇതിനുമുമ്പ് മറ്റൊരു ഗോളിക്കും അവകാശപ്പെടാൻ കഴിയാത്തവിധം മൂന്ന് ഗോളടിച്ച പാരമ്പര്യവും അയാൾക്കുണ്ട്.പക്ഷെ അന്നാദ്യമായി അയാൾക്ക് പിഴച്ചു.എതിർ ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിച്ച ഒരു നിമിഷത്തിൽ കാലിൽ വന്ന പന്തുമായി സ്വന്തം ഗോൾവലയം വിട്ട് അയാൾ എതിർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.ചരിത്രം രചിക്കാൻ വേണ്ടി മാത്രം അത്തവണ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലെത്തിയ കാമറൂണാണ് എതിരാളിയെന്ന് ഒരുനിമിഷം അയാൾ മറന്നുപോയതാവാം.38 വയസ്സുള്ള, ഇറ്റാലിയ 90 യുടെ എന്നത്തേയും ആകർഷണമായ കാമറൂണിന്റെ റോജർ മില്ല നൊടിയിടയിൽ ഹിഗ്വിറ്റയുടെ കാലുകളിൽ നിന്നും ആ പന്തുതട്ടിയെടുത്ത്,നൃത്തച്ചുവടുകളോടെ ഒന്നുരണ്ട് സ്റ്റെപ്പുകൾ ഓടിക്കയറി നേരെ ആളൊഴിഞ്ഞ കൊളംബിയയുടെ ഗോൾപോസ്റ്റിലേക്ക് നീട്ടി പായിച്ചു.ലോകം വീർപ്പടക്കി നിന്ന ആ നിമിഷത്തിൽ തല കുനിഞ്ഞത് ഹിഗ്വിറ്റയുടെയും കൊളംബിയക്കാരുടെയും മാത്രമായിരുന്നില്ല.ലോകത്തിന്റെ മൊത്തമായിരുന്നു.കൊളംബിയയ്ക്ക് ടൂർണമെന്റിൽ നിന്നും പുറത്തേക്ക് വഴി തുറന്നതായിരുന്നു ആ ഗോൾ !!

ഇറ്റലിയിൽ നിന്നും എത്രയോ ആയിരം കിലോമീറ്റർ അകലെ ഇങ്ങ് കൊച്ചുകേരളത്തിലെ വിഡ്ഡിപ്പെട്ടികൾക്കു മുമ്പിൽ രാവ് മുഴുക്കെ ഉറക്കമൊഴിച്ച് പന്തുകളി കാണാനെത്തിയ ഗീവർഗീസ്മാരുടെ കൂട്ടം ആ നിമിഷം
കാലുയർത്തി അടിച്ചു.വിരിനെഞ്ചിൽ പന്തെടുത്ത് തലകൊണ്ടടിച്ചു.അടുത്ത അടി കാലുപൊക്കിയായിരുന്നു.പിന്നെയും പിന്നെയും…അവരതാവർത്തിച്ചു.
ഒടുവിൽ സ്ലോമോഷണിൽ ആ അടി ആവർത്തിച്ചുകൊണ്ട്.നിലത്തുവീണ് അവർ മുഖം പൊത്തി കരഞ്ഞു.ഹിഗ്വിറ്റ അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു കേരളത്തിനും!

ഒരു സംഗീതനിശയിലെ കണ്ടക്ടറെപ്പോലെ ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്തിരുന്ന ഹിഗ്വിറ്റ തന്നെയായിരുന്നു ഇറ്റാലിയ 90 യിലെ ദുരന്തനായകനും.ഒരേസമയം പ്രതിഭയുടെയും ഉന്മാദത്തിന്റെയും കയ്യൊപ്പ് പതിഞ്ഞതായിരുന്നു ഹിഗ്വിറ്റയുടെ സ്കോർപിയോൺ ക്ലിക്കുകൾ.ഒരു ഗോൾകീപ്പറുടെ പിഴവ് ടീമിനെ മൊത്തം ബാധിക്കുമെന്നത് ഒരുനിമിഷം അയാൾ മറന്നുപോയി.ആ ഒരൊറ്റ പിഴവിൽ തന്റെ നേട്ടങ്ങളെയെല്ലാം മായിച്ചുകളഞ്ഞവനെപ്പോലെ തലയും കുമ്പിട്ടാണ് ഹിഗ്വിറ്റ അന്ന് മൈതാനം വിട്ടത്.ജീനിയും കടിഞ്ഞാണുമില്ലാത്ത കാട്ടുകുതിരയുടെ കാടത്തം എന്നാണ് ലോകം മാധ്യമങ്ങൾ ആ സംഭവത്തെ വിലയിരുത്തിയത്.

1994. ചില്ലറ മാറ്റങ്ങളൊഴിച്ചാൽ ഭൂരിഭാഗവും ഇതേ കളിക്കാരുമായാണ് USA 94 ൽ അമേരിക്കയിലും കൊളംബിയൻ ടീം എത്തിയത്.പക്ഷെ താരനിബിഡമായ ലൈനപ്പുമായി എത്തിയ കൊളംബിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നിർണായക കളിയിൽ ഡിഫൻഡർ ആന്ദ്രെ എസ്കോബാറിന്റെ സെൽഫ് ഗോളായിരുന്നു വിനയായത്.1994 ജൂണ്‍ 22 ന് അമേരിക്കയിലെ കാലിഫോര്‍ണിയയിൽ വച്ചായിരുന്നു ആ മത്സരം. യു.എസ്.എ.യോട് ജയിച്ചാലേ കൊളംബിയയ്ക്ക് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കടക്കാനാവൂ.പക്ഷേ, ദുരന്തം അവിടെയും കൊളംബിയയെ അരൂപിയായി കാത്തുനില്‍പ്പുണ്ടായിരുന്നു.യു.എസ്. മിഡ്ഫീല്‍ഡര്‍ ജോണ്‍ ഹാര്‍ക്‌സിന്റെ ഇടതുഭാഗത്തു നിന്നുള്ള ഒരു ക്രോസ്.അത് കണക്ട് ചെയ്യാന്‍ ഒരു കളിക്കാരന്‍ ഓടിയെത്തുന്നു.ഗോളിയുടെ ശ്രദ്ധ ആ കളിക്കാരനിലാണ്.ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ആന്ദ്രെയുടെ ശ്രമം ഫലിച്ചില്ല. ഗോളി സ്ഥാനം തെറ്റിനില്‍ക്കേ പന്ത് സ്വന്തം ഗോൾപോസ്റ്റിൽ.ആന്ദ്രെയ്ക്കൊപ്പം അറിയാതെയെങ്കിൽപ്പോലും അവിടെയും ഹിഗ്വിറ്റ ടീമിന്റെ തോൽവിയിൽ പങ്കാളിയാകുകയായിരുന്നു.തിരികെ കൊളംബിയയിലെത്തിയ ആന്ദ്രെ എസ്കോബാറിനെ കൊളംബിയൻ വാതുവയ്പ് സംഘം വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.

സ്വന്തം രാജ്യത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് ആന്ദ്രെയുടെ കാലില്‍നിന്ന് പിഴച്ചുപോയ പന്ത്, അത് ലോകഫുട്ബാള്‍ ഭൂപടത്തില്‍ നിന്ന് കൊളംബിയയെ മാത്രമല്ല, ജീവിതത്തിൽ നിന്ന് അയാളെ തന്നെ മായ്ച്ചുകളഞ്ഞു.വാതുവെപ്പുകാര്‍ക്ക് കോടികളാണ് ഈ ഒറ്റക്കളിയില്‍ നഷ്ടപ്പെട്ടത്.ഗാലന്‍ ബ്രദേഴ്‌സ് എന്ന മയക്കുമരുന്നു മാഫിയയായിരുന്നു ആന്ദ്രെയുടെ കൊലയ്ക്ക് പിന്നിൽ.

പാബ്ലോ എക്‌സോബാര്‍ എന്ന കുപ്രസിദ്ധ മാഫിയ തലവനുണ്ട് കൊളംബിയയിൽ.(ഇയാളെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു) ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരി. അയാളാണ് മെഡല്യയണിലെ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കണ്ണി.ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ തലയ്ക്ക് കോടിക്കണക്കിന് രൂപ വില പറഞ്ഞിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി വന്ന് കളി കണ്ടയാളാണ് പാബ്ലോ എസ്‌കോബാര്‍.പാബ്ലോ എസ്‌കോബാറിന്റെ അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ഇറ്റാലിയ 90 യിലെ പിഴവിൽ ഹിഗ്വിറ്റയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു,ആന്ദ്രെ എസ്‌കോബാറിനെ 94 ൽ കൈകാര്യം ചെയ്തതുപോലെ.പക്ഷേ ഹിഗ്വിറ്റ എന്ന ഭ്രാന്തൻ നമ്മുടെ കൊച്ചു കേരളത്തിലെന്നപോലെ അവർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു.ഗോൾപോസ്റ്റിന് മുന്നിൽ അയാൾ ജീവൻ പണയപ്പെടുത്തി സ്കോർപിയോൺ കിക്ക് വഴി ഓരോ ഷോട്ടും തടയുമ്പോൾ കോടികളായിരുന്നു ഈ സംഘത്തിന്റെ കൈകളിലേക്ക് മറിഞ്ഞുകൊണ്ടിരുന്നതും.അത് ഫുട്ബോളിലെ മറ്റൊരു കായികശാസ്ത്രം.

നിന്റെ മുന്നേറ്റങ്ങൾക്ക് തീപ്പൊരിയുടെ ചൂടില്ലാതെയായാൽ ആത്മാവില്ലാത്ത ശരീരം മാത്രമാവും ടീം എന്ന് അവർ കൂടെക്കൂടെ ഹിഗ്വിറ്റയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.അതിന്റെ പിന്നിലെന്തെന്ന് മറ്റാരേക്കാളും നന്നായി ഹിഗ്വിറ്റയ്ക്ക് അറിയുകയും ചെയ്യാമായിരുന്നു.അതാണ് കൊളംബിയൻ ടീമിന് വിനയായത്.ഹിഗ്വിറ്റ ഇന്ന് ജീവിച്ചിരിക്കുന്നതിനു കാരണവും ഒരുപക്ഷെ അതുതന്നെയാവാം.

സ്വന്തം ജീവിതത്തെ പന്താടി തെരുവിലാക്കിയ മറഡോണയായിരുന്നില്ല ഒരിക്കലും ഹിഗ്വിറ്റ.കാൽപ്പന്തിനെ പ്രതിരോധമാക്കിയ കലാപകാരി നീലക്കണ്ണുള്ള ഓസ്ട്രിയൻ ഇതിഹാസം മത്തിയാസ് സ്ലിൻഡ്ലറിനെപ്പോലെ ഒരാൾ.നാടിന്റെ ശ്വാസം പന്തിൽ നിറച്ചു വന്ന അങ്ങനെ എത്രയോപേർ.പെലെ അത് കവിതയാക്കി.പുഷ്ക്കാസും യൂസേബിയോയും ക്രൈഫുമെല്ലാം തുടർച്ചയായി.ആ വരിയുടെ അറ്റമായിരുന്നു മറഡോണ.പക്ഷെ അയാൾക്ക് മൈതാനത്തെ ഡ്രിബിളിംഗ് മികവ് സ്വന്ത ജീവിതത്തിൽ തുടരാനായില്ല.

പിന്നീടും പ്രതിഭകളുടെ തേർവാഴ്ചകൾ ധാരാളമായി കണ്ടു.ദൈവങ്ങളെപ്പോലെ ആരാധകർ അവർക്കു മുമ്പിൽ തൊഴുതു നിന്നു.മെക്സിക്കോയിൽ ഹ്യൂഗോ സാഞ്ചസ്, ഫ്രാൻസിൽ പ്ലാറ്റീനിയും ടിഗാനയും. ബ്രസീലിൽ സീക്കോയും സോക്രട്ടീസും. കൊളംബിയയിൽ കാർലോസ് വാൾഡരാമ. യുറഗ്വായിൽ എൻസോ ഫ്രാൻസിസ്കോലി, ജർമൻ സംഘത്തിൽ വോളറും മത്ത്യാസും, ഇംഗ്ലണ്ടിൽ റോബ്സണും ലിനേക്കറും, കാമറൂണിൽനിന്ന് റോജർ മില്ല.സോവിയറ്റ് യൂണിയനിൽനിന്ന് ബലാനോവും പ്രോട്ടോസോവും.സ്റ്റോക്കിയോവിച്ച്, ബാജിയോ,മാൾദിനി, റൊമാരിയോ,ക്ലിൻസ്മാൻ, റൂദ് ഗുള്ളിറ്റ്, ബെർക്യാമ്പ്,റൊണാൾഡോ, സിദാൻ തുടങ്ങി ക്രിസ്റ്റ്യാനോയിലും മെസ്സിയിലും വരെ അത് എത്തിനിൽക്കുന്നു.എല്ലാ കാലവും നായകന്മാരാവാൻ കെൽപുള്ളവർ,അവരവരുടെ രാജ്യത്തിന്റെ മിശിഹമാർ.പക്ഷെ ഹിഗ്വിറ്റ ഒരിക്കലും ഈ ലിസ്റ്റിൽ പെടില്ല.കാരണം അയാളൊരു ഗോളിയായിരുന്നു.ഒരു ഗോളിയുടെ സ്ഥായിയായ ഭാവം എന്നും നിസ്സംഗതയാണ്.തുറന്ന ഗോൾ പോസ്റ്റിന് മുമ്പിലെ ഏകാന്തതയാവാം ഒരുപക്ഷെ ഇതിന് കാരണവും.

എല്ലാം തകർന്നവനെപ്പോലെ1990 ജൂൺ 23 ന് ഇറ്റലിയിലെ നേപ്പിൾസിലുള്ള സാൻ പൗലോ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴും ആ നിസ്സംഗത തന്നെയായിരുന്നു അയാളുടെ മുഖത്ത് ഉണ്ടായിരുന്നത്.നിറഞ്ഞ ഗാലറിയിലെ തുപ്പൽ വറ്റിയ ഏതൊക്കെയോ തൊണ്ടകൾ ചേർന്ന് ഭ്രാന്തനെന്ന് ആക്രോശിക്കുമ്പോൾ പോലും !

 

Back to top button
error: