
കോഴിക്കോട്: ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രസ്താവനയില്‍ സൈബറാക്രമണം നേരിട്ടതായി നടന് ജോയ് മാത്യു.
തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ, സംസ്ക്കാര ചിത്തരാകൂ, ഇവര്‍ അധികാരത്തില്‍ വന്നാല്‍ ‘സംസ്കാരം ‘ഉറപ്പ് എന്ന് പറഞ്ഞ്് കുറിപ്പ് അവസാനിക്കുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഉറപ്പാണ്
——–
ഒരു fb പോസ്റ്റ് കണ്ടാൽ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി
അനുഭവിക്കുന്ന സഖാക്കളെ
അടുത്തറിയാൻ വരൂ
എന്റെ പോസ്റ്റുകൾക്ക് കീഴിലുള്ള കമന്റുകൾ വായിക്കൂ
സംസ്കാര ചിത്തരാകൂ
ഇവർ അധികാരത്തിൽ വന്നാൽ
“സംസ്കാരം “ഉറപ്പ്
സൈബര്‍ ആക്രമണം നേരിട്ട ഫെയ്സ്ബുക്ക് പോസ്റ്റ്
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
—————————–
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്.അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും.
അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്.വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല.