IndiaLead NewsNEWS

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത

ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ (ഡിസംബര്‍ 2) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു ‘ജവാദ്’ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല

ഇന്ന്(ഡിസംബര്‍ 1) ആന്‍ഡമാന്‍ കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മധ്യ-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത്- മഹാരാഷ്ട്ര തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്ര തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. അതേ സമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കളക്ടര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് രാവിലെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 85 കിലോ മീറ്റര്‍ വരെ വേഗതയിലും രാത്രി വടക്കന്‍ ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഡിസംബര്‍ നാലിന് രാവിലെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 90 മുതല്‍ 100 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 110 കിലോ മീറ്റര്‍ വരെ വേഗതയിലും വൈകുന്നേരം മുതല്‍ വടക്കന്‍ ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 90 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഡിസംബര്‍ അഞ്ചിന് വടക്കന്‍ ഒഡിഷ – വെസ്റ്റ് ബംഗാള്‍ തീരങ്ങളിലും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 60 മുതല്‍ 70 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 80 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Back to top button
error: