NEWS

‘പോർക്കിറച്ചി- മാട്ടിറച്ചി വിവാദം’ യാദൃശ്ചികമോ! ഭക്ഷണത്തിൽ മതം കലർത്തുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയ കാര്യമോ…?

എരുമേലിയിലെ പൊതുവിദ്യാലയത്തില്‍ പന്നി മാംസം വിളമ്പി എന്നാരോപിച്ച് ചിലർ സംഘര്‍ഷമുണ്ടാക്കിയത് ഏഴു വർഷം മുമ്പ്. ഗോമാംസം കഴിച്ചെന്നും കാലികളെ കടത്തുന്നു എന്നും കുറ്റപ്പെടുത്തി ആളുകളെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും പരസ്യമായി തല്ലിക്കൊല്ലുന്നു… ഭക്ഷണത്തിൽ മതം കലർത്തുന്നു എന്ന പേരിൽ സംഘർഷങ്ങളും കലാപങ്ങളും കൊലപാതകളും പതിവായി മാറിയിട്ടുണ്ട്. നാടിൻ്റെ മതേതര ജനാധിപത്യ സ്വഭാവത്തിന് ഇത് ഭൂഷണമോ…?

സംഭവം 2014 ൽ ആണ്. വേറെങ്ങുമല്ല, ബഹുസ്വരതയും ഉയർന്ന ജനാധിപത്യ മൂല്യങ്ങളും പുലരുന്ന കേരളത്തിൽ തന്നെ. എരുമേലി സെന്റ്തോമസ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം.
ചടങ്ങുകൾക്കു ശേഷം വിശിഷ്ടാതിഥികൾക്കും അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമായി സ്കൂൾ ഓഫിസിൽ നടന്ന സ്നേഹവിരുന്നിൽ ചിക്കനും മട്ടനും ബീഫും മീനും പോർക്ക് ഫ്രൈയും ഉൾപ്പടെ പല തരം വിഭവങ്ങൾ കരുതിയിരുന്നു.
വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. പക്ഷെ അപ്പോഴും ധാരാളം ഭക്ഷണം മിച്ചമുണ്ടായിരുന്നു.

സ്‌കൂളിലെ എൻ.സി.സി അധ്യാപകൻ അന്ന് അവിടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളോട്, ആവശ്യത്തിന് ഭക്ഷണം ഇരിപ്പുണ്ട് വെറുതെ കളയാതെ പരിശീലനത്തിനു ശേഷം അത് എടുത്ത് കഴിച്ചോളാൻ പറഞ്ഞു. ഭക്ഷണത്തിന്റെ കൂട്ടത്തിൽ പോർക്ക് ഫ്രൈ ഉണ്ടായിരുന്നതുകൊണ്ട് ആ ഭക്ഷണം നിഷിദ്ധമായ വിദ്യാർഥികൾ ഇത് കഴിക്കേണ്ടന്നും സ്നേഹബുദ്ധ്യാ ആ അധ്യാപകൻ ഉപദേശിച്ചു.
അങ്ങനെ ചിലർ ഭക്ഷണം കഴിച്ചു, ചിലർ കഴിക്കാതെ മടങ്ങി. എന്നാൽ പിന്നീട് നടന്നത് മറ്റൊന്നാണ്…!

സ്‌കൂളിനുള്ളിൽ പോർക്കിറച്ചി വിളമ്പി എന്നു പറഞ്ഞ് ചില സംഘടനകളുടെ നേതൃത്വത്തിൽ ഒരു വലിയകൂട്ടം ആളുകൾ സ്‌കൂളിലേക്ക് ഇരച്ച് എത്തി. ആ അധ്യാപകനെ തല്ലി. സ്കൂൾ മാനേജ്മെൻ്റിനെ വെല്ലുവിളിച്ചു. സഭയേയും സമുദായത്തെയും തെറി വിളിച്ചു. റോഡ് തടഞ്ഞു. സംഘർഷം കനത്തു.
ഒടുവിൽ പോലീസ് കേസ് ആയി.  ആകെ ബഹളം. അവസാനം മറ്റുവഴിയൊന്നുമില്ലാതെ സ്‌കൂളിലെ എൻ.സി.സി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ആ അധ്യാപകനെ സ്കൂളിൽനിന്നും സസ്‌പെന്റും ചെയ്യ്തു.

എന്താ കുറ്റം..?
സ്‌കൂളിനുള്ളിൽ പോർക്കിറച്ചി വിളമ്പി എന്നതാണ് കുറ്റം.
ബീഫ് വിളമ്പി എന്നു പറഞ്ഞ് ഉത്തരേന്ത്യയിൽ തീവ്രഹിന്ദുത്വ വാദികൾ ചെയ്യുന്ന അതേ കുറ്റം.

യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന ഗൃഹനാഥനെ ഗോമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അടിച്ചുകൊന്നത് 2015 സെപ്തംബറിലാണ്. മുഹമ്മദ് അഖ്‌ലാഖിൻ്റെ മകന്‍ ദാനിഷിനെയും വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചു.

മധ്യപ്രദേശിലെ സവായികേഡ ഗ്രാമത്തിൽ ഇരുപത്തഞ്ചോളം യുവാക്കളെ നൂറോളം വരുന്ന ഗോരക്ഷകർ കെട്ടിയിട്ടു മർദ്ദിച്ചത് ഇതിനു ശേഷമാണ്.
ചന്തയിലേക്ക് കാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മധ്യപ്രദേശിലെ തന്നെ മാന്ദ്സോറിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് പോലീസ് നോക്കി നിൽക്കെ മുസ്ലിം സ്ത്രീകളെ ഗോരക്ഷകർ ആക്രമിച്ചതും അതിന്റെ തൊട്ടടുത്ത നാളുകളിൽ തന്നെയാണ്. പിന്നീട് ഇതേപോലെ എത്രയോ സംഭവങ്ങൾ !

എരുമേലിയിൽ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചതിന്റെ സ്‌നേഹവിരുന്നില്‍ വിളമ്പാന്‍ വേണ്ടിയാണ് പോർക്ക് ഇറച്ചി ഉള്‍പ്പെടെയുള്ള ആഹാരം കൊണ്ടുവന്നത്. അധ്യാപകരും സ്‌കൂള്‍ അധികൃതരും പങ്കെടുത്ത വിരുന്ന് സൽക്കാരത്തിനുശേഷം ബാക്കി വന്ന ഭക്ഷണം വെറുതെ കളയാതിരിക്കാൻ വേണ്ടിയാണ് അധ്യാപകൻ അത് എന്‍.സി.സി. വിദ്യാര്‍ത്ഥികളോട് കഴിക്കാൻ പറഞ്ഞത്.
ഭക്ഷണത്തില്‍ പന്നി മാംസമുണ്ടെന്നും മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ ഇത് കഴിക്കേണ്ട, വീട്ടില്‍ പൊയ്‌ക്കൊള്ളാനും അധ്യാപകന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ പൊതുവിദ്യാലയത്തില്‍ പന്നി മാംസം ഭക്ഷണമായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.

ചുരുക്കത്തിൽ ഭക്ഷണത്തിൽ ‘മതം കലർത്താൻ’തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി എന്നർത്ഥം! അതിന് പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്താനും കഴിയില്ല. എങ്കിലും ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്. ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചു പുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും തല്ലിക്കൊല്ലുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിച്ചതല്ല.
ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്. അതു

തടയുവാൻ ആർക്കും അധികാരമില്ല. തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്. ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ തന്നെ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഇവർക്കുണ്ട്. എല്ലാ മതങ്ങളും പറയുന്നതും പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. ശക്തമായ ഭരണവ്യവസ്ഥയിലൂടെ സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താൻ ഗവൺമെന്റിനും കഴിയണം.
ജനങ്ങളോട് വിവേചനം കാണിക്കാതെ ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുന്നവരാകണം എന്നും ഭരണാധികാരികൾ.

Back to top button
error: