NEWS

  ‘മകളുടെ വിവാഹമാണ്, ബി.ജെ.പി, ആർ.എസ്.എസ്, ജെ.ജെ.പി നേതാക്കള്‍ പങ്കെടുക്കരുത്’ കല്യാണക്കത്ത്

ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് രാജേഷ് ധങ്കാറിൻ്റെ മകളുടെ കല്ല്യാണക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ‘സൂപ്പർഹിറ്റാ’ണ്. വിവാദകാര്‍ഷിക ബില്ലുകളോടു പ്രതിഷേധമാണ് ഈ കത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്

ണ്ഡിഗഡ്: ഒരു വിവാഹ   ക്ഷണക്കത്ത് വൈറലായി മാറി. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് രാജേഷ് ധങ്കാറിൻ്റെ മകളുടെ കല്ല്യാണക്ഷണക്കത്താണ് സമൂഹമാധ്യമങ്ങളിൽ ‘സൂപ്പർഹിറ്റാ’യത് .
വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് വാര്‍ത്ത ഏജന്‍സി യു.എന്‍.ഐ പറയുന്നത്. വിവാഹ ചടങ്ങിലേക്ക് ബി.ജെ.പി, ആര്‍.എസ്.എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമാണ് രാജേഷ് ധങ്കാർ. വരുന്ന ഡിസംബർ ഒന്നിന് നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബി.ജെ.പി, ആർ.എസ്.എസ്, ജെ.ജെ.പി പ്രവർത്തകർ പങ്കെടുക്കരുതെന്നാണ് രാജേഷ് ധങ്കാറിൻ്റെ കത്തിൽ പറയുന്നത്. ഹരിയാനയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ജെ.ജെ.പി.

അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് ഈ ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുമ്പ് തയ്യാറാക്കിയതാണ്.
കാര്‍ഷിക ബില്ലിനെ എതിര്‍ത്ത്, ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ്.

എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാർ പറയുന്നത്. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുംവരെ സമരം തുടരുമെന്നും അതിന്‍റെ പ്രതിഷേധം നടത്തുമെന്നും രാജേഷ് ധങ്കാർ പറയുന്നു.

Back to top button
error: