NEWS

പാട്ടിൻ്റെ പാലാഴി ഒരുക്കിയ ബിച്ചു തിരുമല വിട പറഞ്ഞു

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ രചിച്ചു. എ.ആർ റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏകചിത്രമായ ‘യോദ്ധ’യിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്

തിരുവനന്തപുരം: നാനൂറിലേറെ സിനിമകളിലൂടെ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (വെള്ളി) പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്നു വീണിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു അദ്ദേഹം.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലത്താണ് ജനനം. പാറുക്കുട്ടിയമ്മയും സി.ജി ഭാസ്ക്കരൻനായരുമാണ് മാതാപിതാക്കൾ. ബി. ശിവശങ്കരൻ നായർ എന്നാണ് ഔദ്വോഗിക നാമം. ബിച്ചു വിളിപ്പേരാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബി.എ ബിരുദം നേടിയ ബിച്ചു 1970-ൽ എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആർ.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂർത്തം’ എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം.

‘ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ ‘യോദ്ധ’യിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.

പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകൻ ദർശൻ രാമനും സഹോദരങ്ങളാണ്.
ഭാര്യ: പ്രസന്ന, സുമൻ ഏക മകൻ .

Back to top button
error: