KeralaNEWS

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മർദ്ദനം; 2 സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശനെയാണ് ഇനി പിടികൂടാനുള്ളത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് പറഞ്ഞു. അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ആള്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു.

Back to top button
error: