NEWS

നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ ഗുണ്ടയുമായ ഉണ്ണിയാല്‍ സ്വദേശി മിര്‍ഷാദ് പിടിയില്‍

വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ ഇയാളെ താനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പലകേസുകളിൽ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു

മലപ്പുറം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മലപ്പുറം ഉണ്യാലിലെ വാറണ്ട് പ്രതി അറസ്റ്റില്‍. ഉണ്ണിയാല്‍ സ്വദേശി മരക്കാരകത്ത് മജീദിന്റെ മകന്‍ മിര്‍ഷാദാണ് (28) പൊലീസ് പിടിയിലായത്.
ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . നിരവധി രാഷ്ട്രീയ സംഘടനങ്ങളില്‍ 2016 മുതല്‍ ഇയാള്‍ പ്രതിയാണ്. ഗള്‍ഫിലേക്ക് മുങ്ങിയ മിര്‍ഷാദ് ഈയടുത്താണ് നാട്ടിലെത്തിയത്. 2017 മെയ് 5ന് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് ഇയാളെ ഇന്നലെ ഉണ്യാലില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഇരുമ്പ് പൈപ്പ്, വാള്‍ എന്നിവ കൊണ്ട് സിദ്ധീഖ് എന്ന യാത്രക്കാരനെ മാരകമായി വെട്ടിപ്പരിക്കേല്പിച്ചിരുന്നു.

വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മറ്റു രണ്ടു കൊലപാതക കേസുകളിലും പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

താനൂര്‍ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്പെകര്‍ ജീവന്‍ ജോര്‍ജ്, താനൂര്‍ പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ഹണി കെ ദാസ്, ഇവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വോഡിലെ അംഗങ്ങൾ എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

താനൂർ ഡി വൈ എസ് പിയുടെ  കീഴിയുള്ള പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് വ്യാപകമായ അന്വേഷണം നടന്നുവരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനും ക്രമീകരണങ്ങളുണ്ട്.

Back to top button
error: