NEWS

സമൂഹഅടുക്കള, നീതിപീഠം നിർദ്ദേശിക്കും മുമ്പേ കേരളം പ്രാവർത്തികമാക്കി

കോവിഡ് രൂക്ഷമാകുകയും തൊഴിലും വരുമാനവുമില്ലാതെ ആളുകൾ പൊറുതിമുട്ടുകയും ചെയ്ത കാലത്ത് സമൂഹ അടുക്കള എന്ന ആശയം കേരളം നടപ്പാക്കി. ആരും പട്ടിണികിടക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഏറ്റെടുത്ത്‌ തദ്ദേശസ്ഥാപനങ്ങൾ വഴി 1144 സൗജന്യ ഭക്ഷണശാലകൾ തുറന്നു

രാജ്യത്ത് പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനായി രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനും രണ്ടു കൊല്ലം മുമ്പേ കേരളം ഇത് നടപ്പാക്കി കഴിഞ്ഞു.
കോവിഡ് രൂക്ഷമാകുകയും തൊഴിലും വരുമാനവുമില്ലാതെ ആളുകൾ പൊറുതിമുട്ടുകയും ചെയ്ത കാലത്താണ്‌ സംസ്ഥാനം ഈ ആശയം നടപ്പിലാക്കിയത്‌.

ആരും പട്ടിണികിടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഏറ്റെടുത്ത്‌ തദ്ദേശസ്ഥാപനങ്ങൾ വഴി 1144 സൗജന്യ ഭക്ഷണശാലകൾ തുറന്നു. കോവിഡ്‌ ബാധിതർ, നിരീക്ഷണത്തിലുള്ളവർ, നിർധനർ, യാചകർ തുടങ്ങി നാനാതലത്തിലുള്ളവർ ആ കരുതലിന്റെ രുചിയറിഞ്ഞു. 86.5 ലക്ഷം മനുഷ്യരുടെ വിശപ്പാണ്‌ ഇതുവഴി അകന്നത്‌. കുടുംബശ്രീ, പഞ്ചായത്ത്, കാറ്ററിങ്‌ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ്‌ അടുക്കളകൾ പ്രവർത്തിച്ചത്‌. യുവസന്നദ്ധപ്രവർത്തകർ അർഹരുടെ കയ്യിൽ നേരിട്ട്‌ ഭക്ഷണമെത്തിച്ചു.

പട്ടിണി മരണമില്ല എന്നുറപ്പാക്കാൻ സമൂഹ അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കമെന്നാവശ്യപ്പെട്ട് അനൂൻ ധവാൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
അഞ്ചു വയസ്സിന് താഴെയുള്ള ഒട്ടേറെ കുട്ടികളാണ് വിശപ്പും പോഷകാഹാരക്കുറവും കാരണം പ്രതിദിനം രാജ്യത്ത് മരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേ സമയത്താണ് വിശപ്പകറ്റാൻ ജനകീയ ഹോട്ടലും
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സമൂഹ അടുക്കളയുടെ തുടർച്ചയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലും കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. 20 രൂപ നിരക്കിൽ 10.8 ലക്ഷം ഭക്ഷണപ്പൊതിയാണ്‌ പ്രതിദിനം വിതരണം ചെയ്യുന്നത്‌.
നിർധനർക്കും കോവിഡ്‌ ബാധിതർക്കും ഭക്ഷണം സൗജന്യമാണ്‌. ആകെ 1143 ജനകീയ ഹോട്ടലുണ്ട്‌. 5.40 കോടി ഭക്ഷണപ്പൊതി ഇതുവരെ വിതരണം ചെയ്തു. നാടിനാകെ ഗുണം ചെയ്യുന്ന ഇത്തരം പദ്ധതികൾ തകർക്കാൻ വ്യാജവാർത്ത സൃഷ്‌ടിക്കുന്ന ചില മാധ്യമങ്ങൾക്കും സുപ്രീംകോടതിയുടെ പരാമർശം തിരിച്ചടിയായി.

Back to top button
error: