NEWS

യുവതിയെയും മകളെയും ലൈംഗീകമായി പീഡിപ്പിച്ച ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം

നാലു വർഷത്തോളം മന്ത്രിയും അനുചരന്മാരും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. പിന്നീട് പ്രായപൂർത്തിയാകാത്ത മകളെയും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്

ലക്നൗ: ലൈംഗീക പീഡനക്കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവ്. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്ന പ്രജാപതി ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. 2017 മാർച്ചിലായിരുന്നു അറസറ്റ്. 2014 ഒക്ടോബർ മുതൽ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016 ജൂലായിൽ പ്രായപൂർത്തിയാകാത്ത മകളെയും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് യുവതി ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പക്ഷേ പരാതിയിൽ കാര്യമായ യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ യുവതി നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം മന്ത്രിക്കെതിരെ 2017 ഫെബ്രുവരി 18 ന് ഗൗതംപള്ളി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മാർച്ചിൽ മന്ത്രി അറസ്റ്റിലായി. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ.
ശുക്ല അമേഠിയിൽ മുൻ റവന്യൂ ക്ലാർക്കും തിവാരി കരാറുകാരനുമായിരുന്നു.

Back to top button
error: