സ്പായിൽ ആക്രമണം നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍
സ്പായില്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ സോളമൻ്റെ നേതൃത്വത്തിലുള്ള സംഘം പണം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പത്തോളം കേസുകളിലെ പ്രതിയായ സോളമനെതിരെ കാപ്പ ചുമത്തിയിരുന്നു
ആലുവ: തോട്ടക്കാട്ടുകര സീ സാള്‍ട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. തോട്ടക്കാട്ടുകര ഓലിപ്പറമ്പില്‍ സോളമന്‍ (29) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ഓഗസ്റ്റിലാണ് സംഭവം നടന്നത്.
മലപ്പുറം സ്വദേശി റിന്‍ഷാദ് നടത്തുന്ന സ്പായില്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ സംഘം പണം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബംഗലുരുവിലെ മടിവാളയില്‍ നിന്നുമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു.
പത്തോളം കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ കാപ്പ ചുമത്തിയിരുന്നു.
ഇത് ലംഘിച്ചാണ് സ്പായില്‍ ആക്രമണം നടത്തിയത്. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനും സോളമനെതിരെ കേസ് എടുത്തു.