NEWS

ഞാൻ കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിത.” വെടിയേറ്റ് മരിച്ചു എന്ന വ്യാജ വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

താൻ മരിച്ചു എന്നത് വ്യാജവാർത്തയാണെന്നും  സുരക്ഷിതയാണെന്നും സീനിയർ നാഷണൽസിൽ മത്സരിക്കാൻ ഉത്തർ പ്രദേശിലെ ഗോൺഡയിലാണുള്ളതെന്നും നിഷ ദഹിയ വീഡിയോയിൽ വ്യക്തമാക്കി. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്

ഹരിയാന: വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു എന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാർത്തക്കെതിരേ പ്രതികരിച്ചത്. താൻ സുരക്ഷിതയാണെന്നും സീനിയർ നാഷണൽസിൽ മത്സരിക്കാൻ ഉത്തർ പ്രദേശിലെ ഗോൺഡയിലാണുള്ളതെന്നും നിഷ വീഡിയോയിൽ വ്യക്തമാക്കുന്നു. ഒളിമ്പിക്സ് വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

നേരത്തെ നിഷ ദഹിയയും സഹോദരൻ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാൽപുരിലുള്ള സുശീൽ കുമാർ റെസ്ലിങ് അക്കാദമിയിൽ വെച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അജ്ഞാതരുടെ വെടിയേറ്റാണ് നിഷയും സഹോദരനും കൊല്ലപ്പെട്ടതെന്നും അമ്മ ധൻപതിയ്ക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു എന്നുമായിരുന്നു റിപ്പോർട്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ-23 ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ നിഷ ദഹിയ വെങ്കലം നേടിയിരുന്നു. 2014-ൽ ശ്രീനഗറിൽ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഷ ശ്രദ്ധേയയായത്. അതേവർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി ആദ്യ അന്താരാഷ്ട്ര മെഡൽ നേടി. അടുത്ത വർഷം നേട്ടം വെള്ളിയിലെത്തി. 2015-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ നേട്ടത്തിന് ശേഷം, താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിട്ടു. അങ്ങനെ റെയിൽവേയിൽ ലഭിക്കേണ്ട ജോലിയും നഷ്ടപ്പെട്ടു.

ഇതോടെ ഗുസ്തിയിൽ നിന്ന് വിരമിക്കാൻ വരെ നിഷ ദഹിയ ആലോച്ചു. പക്ഷേ സുഹൃത്തുക്കളുടെ പിന്തുണയിൽ പരിശീലനം തുടർന്നു. ഒളിമ്പ്യൻ സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ നിഷയെ പിന്തുണച്ചു. റോതക്കിൽ സാക്ഷിക്കൊപ്പം താരം പരിശീലനവും നേടി. തുടർന്ന് 2019-ൽ അണ്ടർ-23 ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഗുസ്തിക്കളത്തിലേക്ക് നിഷ ദഹിയ തിരിച്ചെത്തി.

Back to top button
error: