KeralaLead NewsNEWS

മോന്‍സനുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെഷൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. മോന്‍സനുമായി ഐജി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി.

ഐജിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മോന്‍സന് പുരാവസ്തു വില്‍ക്കുന്നതിന് ഐജി ലക്ഷ്മണ്‍ ഇടനിലക്കാരനായി നിന്നെന്ന വിവരവും ബുധനാഴ്ച പുറത്തുവന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും ഐജിയാണ്. പൊലീസ് ക്ലബ്ബില്‍ വച്ച് മൂന്നു പേരും കൂടിക്കാഴ്ച നടത്തി. വാട്‌സാപ് ചാറ്റ് വിവരങ്ങളും പുറത്തുവന്നു. ബൈബിള്‍, ഗണേശ വിഗ്രഹം, ഖുര്‍ ആന്‍, രത്‌നങ്ങള്‍ എന്നിവയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

അതേസമയം, ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കം ഒട്ടേറെ പൊലീസുകാര്‍ക്കു മോന്‍സനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത് ഐജിക്കെതിരെ മാത്രമാണ്.

Back to top button
error: