
ആലപ്പുഴയില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം അന്വേഷിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സ്വര്‍ണക്കടത്ത് ബന്ധം, സാമ്പത്തിക ഇടപാട് തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ മാന്നാറിലെത്തും. കസ്റ്റംസിനൊപ്പം ഇഡിക്കും പൊലീസ് വിവരങ്ങള്‍ കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, തട്ടിക്കൊണ്ടുപോയതിനു കാരണമായ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലിന് ഇരയായ മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിന്ദുവില്‍നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വൈകാതെ വീണ്ടും കസ്റ്റംസ് സംഘം മാന്നാറിലെത്തും. സ്വര്‍ണക്കടത്ത് സംഘവുമായി ബിന്ദുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും.
അതേസമയം, താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ് പറയുന്നു. വിമാനത്തില്‍ കയറുമ്പോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ബിന്ദു ബിനോയ് മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആര്.ഐ സ്കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയതായും ഇവര്‍ പറഞ്ഞു. ദുബൈയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്. ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലായതിന്റെ പശ്ചാത്തലത്തില്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് നെടുമ്പാശ്ശേരിയിലേക്കു കയറിയത്. ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്റെ കയ്യില്‍ സ്വര്‍ണ്ണമില്ല എന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്.
നാലംഗ സംഘമായിരുന്നു വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് മര്‍ദിച്ചു. നെല്ലിയാമ്പതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചത്. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്റെ അംശമേയില്ല. തന്റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ഇവര്‍ പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടിന് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് വീട്ടിലും അഞ്ചംഗ കസ്റ്റംസ് പ്രിവന്റിവ് ഓഫിസര്‍മാര്‍ എത്തിയിരുന്നു. ആശുപത്രിയിലായതിനാല്‍ അവിടെ ചെന്ന് ബിന്ദുവിനോട് സംസാരിച്ച ശേഷം മൂന്നരയോടെ മടങ്ങിപ്പോവുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരിക്ക് സമീപം ഇവരെ ഉപേക്ഷിക്കുകയായിരുന്നു.