NEWS

വിവാഹപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; ഭർത്താവിന് ഹൃദയാഘാതം

തൃശ്ശൂര്‍: വിവാഹപ്പിറ്റേന്ന് സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. അതേസമയം, ഭാര്യ മുങ്ങിയ വിഷമത്തില്‍ നവവരന്‍ ഹൃദയാഘാതം മൂലം ആശുപത്രിയിലാണ്. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പിലാണ് സംഭവം. കഴിഞ്ഞ 25നാണ് പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്.

പിറ്റേന്ന് രാവിലെ ഭര്‍ത്താവുമൊത്ത് ബാങ്ക് ഇടപാടിനെത്തിയ നവവധു ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കി കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്‌സിയില്‍ കോട്ടയത്തെത്തിയ ഇവര്‍ ട്രെയിനില്‍ ചെന്നൈയില്‍ എത്തി. പിന്നീട് മധുരയിലെ ലോഡ്ജില്‍ മുറിയെടുത്ത് 2 ദിവസം താമസിച്ചു.

അതിനുശേഷം ടെയിനില്‍ പാലക്കാടെത്തിയ ഇവര്‍ രാത്രി തൃശൂരിലേക്കു ടാക്‌സി വിളിച്ചെത്തി സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവച്ചു. പണം നല്‍കാതെ യുവതികള്‍ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാര്‍ ഇവര്‍ മുറിയെടുക്കാന്‍ തെളിവായി നല്‍കിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികള്‍ അവിടെയെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

നവവധുവിന്റെ കൂട്ടുകാരി ഭര്‍ത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു. കൂട്ടുകാരി സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു.

Back to top button
error: