NEWS

കേരളത്തിൽ നിന്ന് അസം, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി സർവീസ് നടത്തുന്നത് നൂറോളം ബസ്സുകൾ

പെരുമ്പാവൂർ ടു ഗുവാഹത്തി: അതിഥി തൊഴിലാളികൾ കൂടുതലായുള്ള കേരളത്തിലെ പെരുമ്പാവൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡോംകാൽ, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്ക്  ദിവസേന ബസ് സർവീസുകളുണ്ട്

മൂന്നോ നാലോ ദിവസം നീളുന്ന ബസ് യാത്രയെക്കുറിച്ച് മുമ്പ് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു.
എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്ന് പ്രതിദിനം നൂറോളം ബസുകളാണ് അസം, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നത്.

കോവിഡ് ലോക്ക്ഡൗണോടെ കേരളത്തിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കാൻ വേണ്ടിയാണ് ആദ്യം ടൂറിസ്റ്റ് ബസുകൾ ഓടിത്തുടങ്ങിയത്.
ട്രെയിൻ സർവീസുകൾ നിലച്ചതായിരുന്നു കാരണം. പിന്നീട് ലോക്ഡൗൺ പിൻവലിക്കുകയും ട്രെയിനുകളൊക്കെ ഓടിത്തുടങ്ങുകയും ചെയ്തുവെങ്കിലും ഈ സർവീസുകൾ മാത്രം നിലശ്ചില്ല. ഇന്നും അനസ്യൂതം തുടരുന്നു.

പെരുമ്പാവൂർ ഉൾപ്പടെ അതിഥി തൊഴിലാളികൾ കൂടുതലായുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഇത്തരത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി സർവീസ് നടത്തുത്.
പശ്ചിമ ബംഗാളിലെ ഡോംകാൽ, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ ദിവസേന ബസ് സർവീസുകളുണ്ട്. കോവിഡ് കാരണം തിരിച്ചടി നേരിട്ട സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്ക് ‘ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകും’ എന്നു പറഞ്ഞതുപോലെ ചാകരയായി മാറുകയാണ് ഈ സർവീസുകൾ.
കേരളത്തിൽ അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ പെരുമ്പാവൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് എല്ലാ ദിവസവും ബസ് സർവീസുണ്ട്. എട്ട് സംസ്ഥാനങ്ങളിലായി 3500 കിലോമീറ്ററിലധികം ദൂരമാണ് ഈ ബസ് സഞ്ചരിക്കുന്നത്.
വൈകുന്നേരങ്ങളിൽ പെരുമ്പാവൂരിൽ നിന്ന് ആരംഭിക്കുന്ന ബസ് നാലാം ദിവസം ഗുവാഹത്തിയിൽ യാത്ര അവസാനിക്കും. ഭക്ഷണത്തിനും വാഷ്‌റൂം ഉപയോഗത്തിനുമായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ബസ്സുകൾക്ക് ഹാൾട്ടുകൾ നൽകിയിട്ടുണ്ട്. സൂപ്പർഫാസ്റ്റ് ട്രെയിനുകളുടേതിന് സമാനമായ സമയമാണ് യാത്രകൾക്ക് എടുക്കുന്നതെന്ന് ഓപ്പറേറ്റർമാർ പറയുന്നു.

കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ ഘട്ടത്തിലാണ്, ബസ് ഓപ്പറേറ്റർമാർ കേരളത്തിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി സർവീസുകൾ ആരംഭിച്ചത്. ട്രെയിനുകളും മറ്റു യാത്രാമാർഗങ്ങളും നിലച്ച സാഹചര്യത്തിലാണ് ഇത്തരം ബസ് സർവീസുകൾ അന്തർ സംസ്ഥാന ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ആദ്യഘട്ടത്തിൽ ഒരാൾക്ക് 7000 രൂപ മുതൽ 10000 രൂപ വരെയുള്ള ഈടാക്കിയിരുന്നു. മടക്കയാത്രയിൽ ബസുകൾ മിക്കവാറും ആളില്ലാതെ തിരിച്ചു പോരുക. എന്നാൽ ഇപ്പോൾ ഇങ്ങോട്ടും ആള് കിട്ടുന്നുണ്ട് എന്നതിനാൽ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ തന്നെയാണ് ഇത്തരത്തിൽ കേരളത്തിലേയ്ക്ക് തിരിച്ചു വരുന്നതും.

ബംഗാള്‍, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും ബസ് സര്‍വീസുകൾ. കൊച്ചി കേന്ദ്രമാക്കി ഇങ്ങനെ നൂറോളം ബസുകളാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. പ്രത്യേകിച്ച് പെരുമ്പാവൂർ കോതമംഗലം ഭാഗങ്ങളിൽ നിന്നും. 3 മുതൽ 4 ദിവസമെടുക്കുന്ന സര്‍വീസില്‍ പിന്നിടുന്ന ദൂരം 3500 കിലോമീറ്ററാണ്.കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ബിഹാര്‍, ഒഡീഷ, ബംഗാള്‍, അസം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ കടന്നാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.

ട്രെയിനില്‍ നാട്ടിലേക്കു പോയാല്‍ സ്റ്റേഷനുകളില്‍ നിന്ന് വീണ്ടും ബസില്‍ മണിക്കൂറുകള്‍ യാത്ര ചെയ്തു വേണം തൊഴിലാളികള്‍ക്കു വീട്ടിലെത്താന്‍. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ഉള്‍ഗ്രാമങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികള്‍ക്കു വീടിനു സമീപത്തുളള ചെറുടൗണുകളിലെ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ കഴിയുമെന്നതാണ് ഇത്തരം ബസ് യാത്രയുടെ സവിശേഷത.

Back to top button
error: