NEWS

സൗദി അറേബ്യയിൽ ഉടൻ 40 ലക്ഷം തൊഴിലവസരങ്ങൾ വരുന്നു എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

40 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിഷൻ 2030 സൗദിയിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിൽ വിദഗ്ദ തൊഴിലാളികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും

ദുബൈ: സൗദി അറേബ്യയിൽ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ സൗദി തൊഴിൽ മന്ത്രി അഹ്മദ് അൽ റജ്ഹിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് അബൂദബി ഡയലോഗിൽ പങ്കെടുക്കാൻ യു.എ.ഇയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകായിരുന്നു.

40 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിഷൻ 2030 സൗദിയിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിൽ വിദഗ്ദ തൊഴിലാളികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട് അവർ നേടിയ കഴിവുകൾ പരസ്പരം കൈമാറുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഇന്ത്യയും സൗദിയും ധാരണയായി.
അബൂദബി ഡയലോഗിൽ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. കോവിഡ് കാലത്ത് വളരെ പ്രാധാന്യമേറിയ ചർച്ചയാണ് അബൂദബി ഡയലോഗ്.
പ്രവാസി തൊഴിലാളികൾക്ക് ഇത് വളരെയേറെ ഗുണം ചെയ്യും. തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന, അവരുടെ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തിൽ എല്ലാ മന്ത്രിമാരും യോജിപ്പ് പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകും.
ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കാനാണ് പൊതു ധാരണ ഉണ്ടായത്. ഗാർഹീക തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചുവെന്നും വി. മുരളീധരൻ കൂട്ടിചേർത്തു.

Back to top button
error: