LIFETRENDING

പോലീസ് ആകാൻ കൊതിച്ചു: ഒടുവിലെത്തിയത് ത്രില്ലർ സിനിമകളുടെ സംവിധായകനായി

ലയാളികൾക്ക് സുപരിചിതനായ ചലച്ചിത്ര സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജിത്തു ജോസഫ് എന്ന സംവിധായകനെ ഇന്ത്യ മുഴുവൻ അറിഞ്ഞു. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ കുട്ടിക്കാലത്തെ ഒരു ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ജീത്തു ജോസഫിന് ചെറുപ്പത്തിൽ ഒരു പള്ളിയിൽ അച്ഛൻ ആകാൻ ആയിരുന്നു ആഗ്രഹം എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ മറുപടിയായാണ് സംവിധായകൻ തന്റെ ചെറുപ്പത്തിലെ ആഗ്രഹം തുറന്നു പറഞ്ഞത്. തനിക്ക് ചെറുപ്പത്തിൽ ഒരു പോലീസ് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വിധി കൊണ്ടെത്തിച്ചത് സംവിധാന മേഖലയിലും.

പോലീസ് ആകണമെന്ന ആഗ്രഹം മനസ്സിൽ കിടന്നതുകൊണ്ടായിരിക്കണം ഒരു പക്ഷേ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ എല്ലാ ചിത്രങ്ങളിലും ഒരു പോലീസ് കഥാപാത്രം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം പോലും ഒരു പോലീസ് കഥാപാത്രത്തെ നായകനാക്കി സംവിധാനം ചെയ്ത ഡിറ്റക്ടീവ് ആണ്. സുരേഷ് ഗോപിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് എന്ന ചിത്രം വലിയ സാമ്പത്തിക വിജയമായില്ലെങ്കില്‍ പോലും പിന്നീട് ശ്രദ്ധിക്കപ്പെടുകയും ഏറെ നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു.

പിന്നീട് ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയർ മാറ്റിമറിച്ച മെമ്മറീസ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു പോലീസ് ഓഫിസര്‍ ആയിരുന്നു. പൃഥ്വിരാജ് നായകനായെത്തിയ മെമ്മറീസ് ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രം ആയിരുന്നു.

മെമ്മറീസിനു ശേഷമാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ദൃശ്യം ഒരുക്കുന്നത്. ദൃശ്യം ഇത്ര വലിയ വിജയം ആകുമായിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഒരിക്കൽ പോലും ദൃശ്യത്തിന് ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. ദൃശ്യത്തിന്റെ വലിയ വിജയം തന്നെയാണ് പല ഭാഷകളിലേക്കും ചിത്രത്തെ എത്തിച്ചത്.

കോവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകൻ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതും ചിത്രീകരണം പൂർത്തിയാക്കുന്നത്. കൊവിഡ് മഹാമാരിയിൽ അടഞ്ഞുകിടന്ന തീയറ്ററുകൾ തുറക്കുന്നത് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് പ്രേക്ഷകരും ആരാധകരും ചലച്ചിത്രപ്രേമികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് ജനുവരി ഒന്നാം തീയതി ചിത്രത്തിന്റെ ടീസറിന് ഒപ്പം ചിത്രം തീയേറ്ററിലേക്കല്ല മറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക എന്ന പ്രഖ്യാപനം എത്തിയത്. നിരാശയോടെയാണ് പ്രേക്ഷകർ ഈ വാർത്തയെ സ്വീകരിച്ചത്. ചിത്രം ഉടൻ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Back to top button
error: