NEWS

കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

കെ ഫോൺ യാഥാർത്ഥ്യമാകുന്നതോടെ സർക്കാർ സംവിധാനങ്ങളായ ഇ ഹെൽത്ത്, ഇ എഡ്യൂക്കേഷൻ, മറ്റു ഇ സർവീസുകൾ എന്നിവയ്ക്ക് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകി ക്ഷമത വർധിപ്പിക്കാനാവും. ഉയർന്ന നിലവാരത്തിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും സാധിക്കും.

കെ ഫോൺ പദ്ധതി സുതാര്യമായാണ് സർക്കാർ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ടത്തിൽ കണക്ടിവിറ്റി ലഭിക്കുന്നത്. വിവര സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച കാലത്തും പത്തു ശതമാനത്തിൽ താഴെ സർക്കാർ ഓഫീസുകളെയാണ് സ്‌റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായുള്ള ബന്ധം ഇതിലും കുറവാണ്. ഹൈസ്പീഡ് ബ്രോഡ്ബാൻഡിലേക്ക് ഭൂരിഭാഗം വീടുകളും മാറിയിരുന്നില്ല. കെ ഫോണിന്റെ വരവോടെ ഇതിന് അറുതിയാവുകയാണ്. ഐ. ടി ഹബ് ആയും നോളജ് എക്കണോമിയായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ശക്തമായ അടിത്തറയാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: